മുംബൈ: വ്യാജ മരണവാർത്ത പ്രചരിപ്പിച്ചതിന് നടിയും മോഡലുമായ പൂനം പാണ്ഡെയ്‌ക്കെതിരെ പരാതിയുമായി മഹാരാഷ്ട്ര നിയമസഭാംഗം സത്യജീത് താംബെ. പബ്ലിസിറ്റിക്ക് വേണ്ടി ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർ പൂനം പാണ്ഡെയെ മാതൃകയാക്കാൻ ഇടയുണ്ടെന്നും അതുകൊണ്ടുതന്നെ നടിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സത്യജീത് പരാതിയിൽ പറയുന്നു.
”സെർവിക്കൽ കാൻസർ ബാധിച്ച് മരിച്ചു എന്ന വാർത്ത പ്രചരിപ്പിക്കുന്നത് രോഗത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനുള്ള മാർഗമല്ല. ഈ വാർത്ത കേൾക്കുന്ന ഏതൊരാളും സെർവിക്കൽ കാൻസർ എന്ന രോഗത്തെ മറന്ന് നടിയിലേക്ക് ശ്രദ്ധ ചെലുത്തുകയാണ് ചെയ്യുന്നത്. ഇത് രോഗങ്ങളെ അതിജീവിച്ചു വന്നരോടും രോഗത്തിനെതിരെ പോരാടുന്നവരോടും ചെയ്യുന്ന അധമമാണ്” എന്ന് സത്യജീത് താംബെ പറഞ്ഞു.
മരണവാർത്ത പ്രചരിച്ച് ഒരു ദിവസം പിന്നിട്ടപ്പോൾ താൻ മരിച്ചിട്ടില്ലെന്ന വിവരം വെളിപ്പെടുത്തി താരം തന്നെ രംഗത്തെത്തിയിരുന്നു. സെർവിക്കൽ ക്യാൻസറിനെതിരെ അവബോധം സൃഷ്ടിക്കാനാണ് താൻ ശ്രമിച്ചതെന്നായിരുന്നു താരത്തിന്റെ വിശദീകരണം. എന്നാൽ ഇതിനെതിരെ രൂക്ഷ വിമർശനങ്ങളുമായി ബോളിവുഡ് താരങ്ങളും ഓൾ ഇന്ത്യൻ സിനി വർക്കേഴ്‌സ് അസോസിയേഷനും രംഗത്തെത്തിയിരുന്നു. നടിക്കെതിരെ കേസെടുക്കണമെന്നു തന്നെയാണ് എഐസിഡബ്ലുഎയുടെ ആവശ്യം.