അബൂജ: നൈജീരിയയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകൽ വ്യാപകമെന്ന് റിപ്പോർട്ട്. കുട്ടികളെ കൂട്ടമായി തട്ടിക്കൊണ്ടുപോകുന്നത് നൈജീരിയയില്‍ നിരന്തരം ആവര്‍ത്തിക്കപ്പെടുകയാണ്. ഇപ്പോഴിതാ നൈജീരിയിലെ ഹൈസ്‌കൂളിൽ നിന്നും 73 വിദ്യാർത്ഥികളെ ഭീകരർ തട്ടിക്കൊണ്ടുപോയിരിക്കുകയാണ്. രാജ്യത്തെ വടക്കുപടിഞ്ഞാറൻ ദേശമായ സംഫറയിലാണ് സംഭവം. മരഡൂൺ മേഖലയിലെ കായയിലാണ് സ്‌കൂൾ സ്ഥിതിചെയ്യുന്നത്. സംഭവത്തിന് പിന്നാലെ പ്രദേശത്തെ പ്രൈമറി, സെക്കൻഡറി സ്‌കൂളുകൾ സർക്കാർ അടച്ചു. രാത്രിസമയ ഗതാഗതത്തിന് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. തോക്കുധാരികളായ അജ്ഞാതർ സ്‌കൂളിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. തുടർന്ന് ഭീഷണിപ്പെടുത്തി ഒരു കൂട്ടം വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയി.
നൈജീരിയൻ സൈന്യവും പോലീസും സംയുക്തമായാണ് കുട്ടികളെ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള നടപടികൾക്ക് നേതൃത്വം നൽകുന്നത്. മധ്യ-വടക്കുപടിഞ്ഞാറൻ നൈജീരിയൻ മേഖലയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടുന്ന സംഭവം വ്യാപകമാണ്. ഈ വർഷം ഇതിനോടകം ആയിരത്തോളം കുട്ടികൾ ഇത്തരം കുറ്റകൃത്യങ്ങൾക്ക് പാത്രമായിട്ടുണ്ട്. സ്‌കൂളുകൾ, കോളജുകൾ, സെമിനാരികൾ എന്നിവ കേന്ദ്രീകരിച്ചാണ് ഭീകരർ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിടുന്നത്. മോചനദ്രവ്യം ലഭിക്കുന്നത് വരെ കുട്ടികളെ വനപ്രദേശങ്ങളിൽ തടവിലാക്കും. പലപ്പോഴും ആഴ്ചകളും മാസങ്ങളും നീണ്ട പരിശ്രമത്തിന് ഒടുവിലാണ് കുട്ടികളെ തിരികെ ലഭിക്കുക. പല കേസുകളിലും ഇതുവരെ രക്ഷപ്പെടുത്താൻ കഴിയാത്ത കുട്ടികളുമുണ്ട്.
അതേസമയം വടക്കു പടിഞ്ഞാറന്‍ നൈജീരിയയില്‍ അബൂബക്കര്‍ ആദമിന് തന്‍റെ 11 മക്കളില്‍ 7 പേരെയാണ് നഷ്ടമായത്. 7 മക്കളേയും ആയുധധാരികള്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. മക്കളെ വിട്ടുകിട്ടുന്നതിനായി തന്‍റെ കാറും ഭൂമിയുമടക്കം എല്ലാം അയാള്‍ വിറ്റു. മക്കളെ വിട്ടുകിട്ടുന്നതിനായി 3 ദശലക്ഷം നൈറ (ഏതാണ്ട് 7,300 ഡോളര്‍) പണമാണ് ടെഗിനയിലെ മറ്റ് കുടുംബങ്ങളില്‍ നിന്നും ശേഖരിച്ച് അദ്ദേഹം കുറ്റിക്കാട്ടില്‍ കൊണ്ടുപോയി വെച്ചത്. എന്നാൽ കുട്ടികളെ തട്ടിക്കൊണ്ടു പോയവര്‍ പണം കൈപറ്റിയെങ്കിലും കൂടുതല്‍ പണവും 6 മോട്ടോര്‍ ബൈക്കുകളും ആവശ്യപ്പെട്ട് വീണ്ടും പുതിയ ആവശ്യവുമായി ഒരാളെ തിരികെ അയക്കുകയാണുണ്ടായത്. ഇയാളെ പിടികൂടുകയും ചെയ്തു. 40 കാരനായ ടയര്‍ റിപ്പയര്‍മാനായി ജോലി ചെയ്യുന്ന അബൂബക്കര്‍ ഒരു അന്തരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാൽ ഓഗസ്റ്റ് ആദ്യവാരത്തിൽ അഗ്രികൾച്ചർ കോളജിൽ നിന്നും കടത്തിയ 18 വിദ്യാർത്ഥികളെ കഴിഞ്ഞയാഴ്ചയാണ് മോചിപ്പിക്കാനായത്. ഇസ്ലാമിക് സെമിനാരിയിൽ നിന്ന് കൊണ്ടുപോയ 100 കുട്ടികളെയും ബാപ്റ്റിസ്റ്റ് സ്‌കൂളിൽ നിന്ന് കടത്തിയ 32 പേരെയും ഇതേ ആഴ്ച തിരികെ ലഭിച്ചു. നൂറുകണക്കിന് രക്ഷിതാക്കളാണ് സമാന പ്രതിസന്ധിയിലൂടെ കടന്നു പോകുന്നത്. മോചനദ്രവ്യം കൊടുക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുകയോ അല്ലെങ്കില്‍ കുട്ടികളെ ഒരിക്കലും കാണാതിരിക്കുകയോ ചെയ്യുക എന്ന അവസ്ഥയിലാണ് മിക്ക മാതാപിതാക്കളും കുടുംബങ്ങളും.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona