കൊച്ചി: അന്തരിച്ച നടൻ റിസബാവയുടെ സംസ്കാരം ഇന്ന് നടക്കും. മരണശേഷം നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയതിനാൽ പൊതുദർശനം ഒഴിവാക്കിയിരുന്നു. രാവിലെ 10.30 ന് ചെമ്പിട്ടപ്പള്ളി ജുമാ മസ്ജിദ് ഖബറിസ്ഥാനിലാണ് സംസ്‌കരിക്കുക. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു റിസബാവയുടെ അന്ത്യം. 55 വയസ്സായിരുന്നു. വൃക്ക രോഗത്തെ തുടര്‍ന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം.
ആദ്യകാലങ്ങളിൽ വില്ലന്‍ കഥാപാത്രങ്ങളിലൂടെയും, പിന്നീട് സ്വഭാവ നടനായുമാണ് പ്രേക്ഷക ഹൃദയങ്ങളില്‍ റിസ ബാവ ഇടംനേടിയത്. 1984 ല്‍ ‘വിഷുപ്പക്ഷി’ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചതെങ്കിലും സിനിമയില്‍ ചുവടുറപ്പിച്ചത് ഇന്‍ ഹരിഹര്‍ നഗറിലെ ‘ജോണ്‍ ഹോനായി’യിലൂടെയായിരുന്നു. ഇതിനുശേഷം 150 ഓളം സിനിമകളില്‍ അഭിനയിച്ച റിസ ബാവ അവസാന കാലത്ത് സീരിയല്‍ രംഗത്തേക്ക് ചുവടുമാറ്റിയിരുന്നു. “ഹലോ” എന്ന മോഹൻലാൽ ചിത്രത്തിലുൾപ്പെടെയുള്ള വില്ലൻ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു.