തിരുവനന്തപുരം- രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ കേരള പോലീസ് ഉദ്യോഗസ്ഥര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ പിസ്റ്റലും വെടിയുണ്ടകളുമടങ്ങിയ ബാഗ് ട്രെയിനില്‍ നിന്ന് പുറത്തേക്കെറിഞ്ഞു. പിസ്റ്റലും 28 വെടിയുണ്ടകളും അടങ്ങിയ ബാഗ് വീണ്ടെടുക്കാന്‍ ഒരു സംഘം പോലീസുകാര്‍ സംഭവ സ്ഥലത്ത് ഇറങ്ങി. രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സംഭവത്തിലേക്ക് നയിച്ചത്.
ട്രെയിന്‍ മധ്യപ്രദേശിലൂടെ കടന്നുപോകുമ്പോഴാണ് സംഭവം. തോക്കും തിരയും ബാഗിലുണ്ടായിരുന്നുവെന്ന് അറിഞ്ഞതോടെ 10 പോലീസുദ്യോഗസ്ഥരെ അവിടെത്തന്നെ ഇറക്കി. അന്വേഷണത്തിന് നിയോഗിച്ചു. തൃശൂര്‍ കെ.എ.പി മൂന്നാം ബറ്റാലിയനില്‍പ്പെട്ട ഉദ്യോഗസ്ഥരാണ് സംഘത്തിലുണ്ടായിരുന്നത്.
ബറ്റാലിയന്‍ കമന്‍ഡാന്റ് നല്‍കിയ പരാതിയെത്തുടര്‍ന്ന് ജബല്‍പുര്‍ പോലീസ് കേസെടുത്തു. ബറ്റാലിയന്‍ എഡിജിപി എം ആര്‍ അജിത് കുമാര്‍ പ്രാഥമിക വിവരങ്ങള്‍ തേടി. തോക്കും തിരകളും അടങ്ങിയ ബാഗ് സാധാരണക്കാരുടെ കൈയ്യിൽ കിട്ടിയാൽ അപകടമാണ്.