കോയമ്പത്തൂർ : മുംബൈയിൽ ജോലി ചെയ്യുന്ന കോളേജ് പ്രൊഫസറെ കോയമ്പത്തൂർ കാളപ്പട്ടിയിലെ സ്വകാര്യ ഹോട്ടലിൽ വച്ച് നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച മലയാളിയായ ബാങ്ക് അക്കൗണ്ടന്റിനെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് കാട്ടുച്ചേരി പുതിയങ്കം സ്വദേശി ആർ.ഗോപകുമാറിന് (43) എതിരെയാണ് കോയമ്പത്തൂർ പേരൂർ വനിതാ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ഏഴു വർഷമായി മഹാരാഷ്ട്രയിലെ ഡോംബിവ്‌ലിയിൽ താമസിക്കുന്ന 43 വയസ്സുകാരിയായ കോളജ് പ്രൊഫസറാണ് ഇയാൾക്കെതിരെ പരാതി നൽകിയിരിക്കുന്നത്.
2015ൽ ഗോപകുമാർ ജോലി ചെയ്തിരുന്ന ബാങ്കിൽ പരാതിക്കാരി അക്കൗണ്ട് ആരംഭിച്ചിരുന്നു. ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിച്ചറിയുന്നതിനായി ഇവരുടെ മൊബൈൽ നമ്പർ കൈക്കലാക്കുകയും തന്ത്രത്തിൽ സുഹൃത് ബന്ധം സ്ഥാപിക്കുകയും ചെയ്തു. ഇതിനിടെ 7 വർഷം മുമ്പ് പരാതിക്കാരി ജോലി സംബന്ധമായി മുംബൈയിലേക്ക് താമസം മാറി.3 വർഷം മുൻപ് ഭാരതിയാർ സർവകലാശാലയിൽനിന്ന് പിഎച്ച്ഡി നേടുന്നതിനായി ഗോപകുമാർ, പരാതിക്കാരിയുടെ സഹായം തേടി. പരാതിക്കാരിയും ഇതേ സർവകലാശാലയിൽനിന്നാണ് പിഎച്ച്ഡി കരസ്ഥമാക്കിയിരുന്നത്.
പിഎച്ച്ഡി ചെയ്യുന്ന കാര്യങ്ങൾ അന്വേഷിച്ചറിയാനായി 2021 ജനുവരി 27ന് ഇരുവരും ഭാരതിയാർ സർവകലാശാല സന്ദർശിക്കുകയും തുടർന്ന് ഇരുവരും കാളപ്പട്ടിയിലെ ഹോട്ടലിൽ മുറിയെടുത്തു. ഹോട്ടൽ മുറിയിൽ വച്ചാണ് ഗോപകുമാർ ബലാത്സംഗം ചെയ്യുകയും ഇതിന്റെ വിഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും ഇയാൾ പകർത്തി ഇതു പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 2022 ഡിസംബർ വരെ പലതവണ പീഡനത്തിന് ഇരയാക്കിയെന്നുമാണ് പരാതി. ഇയാൾ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിനു നിർബന്ധിച്ചെന്നും അതു തന്റെ ആരോഗ്യത്തെ ബാധിച്ചെന്നും പരാതിക്കാരി പറയുന്നു.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.