തിരുവനന്തപുരം: ഡി വൈ എഫ് ഐ അഖിലേന്ത്യ അദ്ധ്യക്ഷനായ എ എ റഹിം സി പി ഐ എമ്മിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടി പങ്കെടുത്ത സിപിഐ എം അവെയിലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നേതാവ് എന്നതും റഹീമിനെ പരിഗണിക്കാൻ കാരണമായി. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്നിട്ടും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎ റഹീമിനെ ഒരു സീറ്റിലേക്കും പരിഗണിച്ചിരുന്നില്ല. 2011ല്‍ വര്‍ക്കലയില്‍ നിന്ന് മത്സരിച്ചത് മാത്രമാണ് റഹീമിന് പാര്‍ലമെന്ററി രംഗത്ത് പാര്‍ട്ടി നല്‍കിയ പരിഗണന. അന്ന് പതിനായിരത്തോളം വോട്ടുകള്‍ക്ക് യുഡിഎഫിലെ വര്‍ക്കല കഹാറിനോട് റഹീം പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് സംഘടനാ രംഗത്താണ് റഹീം പ്രവര്‍ത്തിച്ചത്.
മുഹമ്മദ് റിയാസ് മന്ത്രിസഭയിലെത്തിയതോടെയാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന റഹീമിനെ പകരം ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷനായി തിരഞ്ഞെടുത്തത്. മുഹമ്മദ് റിയാസിനെ പാർലമെന്ററി രംഗത്തും സംഘടനാ രംഗത്തും ഒരുപോലെ ഉയർത്തുകയും റഹീമിനെ തഴയുകയും ചെയ്യുന്നതിനെതിരെ പാർട്ടിയിൽ അസ്വാരസ്യങ്ങൾ ഉയർന്നിരുന്നു.