തിരൂർ: മലപ്പുറം ജില്ലയിലെ അക്ഷയ സെന്ററിലൂടെ വ്യാജ ആധാർ കാർഡുകൾ നിർമ്മിക്കാനുള്ള നുഴഞ്ഞുകയറ്റ മാഫിയയുടെ ശ്രമം പരാജയപ്പെടുത്തി യു ഐ ഡി എ ഐ. തിരൂർ ആലിംഗലിലെ അക്ഷയ സെന്ററിലെ കമ്പ്യൂട്ടർ സംവിധാനങ്ങൾ വഴി വിദൂര നിയന്ത്രിത സോഫ്റ്റ്‌വെയർ ആയ എനി ഡെസ്ക്ക് ഉപയോഗിച്ചാണ് വ്യാജ ആധാർ കാർഡുകൾ സംഘടിപ്പിക്കാനുള്ള ശ്രമം നടന്നത്. പശ്ചിമ ബംഗാളിലെ ബംഗ്ലാദേശ് അതിർത്തി പ്രദേശങ്ങളിൽ നുഴഞ്ഞുകയറ്റക്കാർക്ക് ആധാർ കാർഡുകൾ നിർമ്മിച്ചുകൊടുക്കുന്ന മാഫിയ സംഘങ്ങളാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്. കേന്ദ്രസർക്കാർ കരിമ്പട്ടികയിൽ പെടുത്തിയിട്ടുള്ളതിനാൽ ഈ പ്രദേശങ്ങളിൽ നിന്ന് ഇവർക്ക് ആധാർ എൻറോൾമെൻറ് നടത്താനാകില്ല. അതിനാലാണ് മലപ്പുറത്തെ അക്ഷയ സെന്ററിലെ സംവിധാനങ്ങൾ തട്ടിപ്പിനായി ഉപയോഗിച്ചത്.
എന്നാൽ ഡേറ്റ അപ്‌ലോഡ് ചെയ്തപ്പോൾ അക്ഷാംശ രേഖാംശ വിവരങ്ങൾ യു ഐ ഡി ഐ എ ക്ക് ലഭിച്ചിരുന്നു. ആധാർ യാത്രം ഓൺ ചെയ്യുമ്പോൾ ജി പി എസ് സംവിധാനം പ്രവർത്തിപ്പിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ ഏത് ഭാഗത്ത് നിന്നാണ് ഡാറ്റ അപ്‌ലോഡിങ് നടക്കുന്നതെന്ന് കൃത്യമായി മനസിലാക്കാൻ സാധിക്കും. കൂടാതെ ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ചതും അപ്‌ലോഡ് ചെയ്തതുമായ യന്ത്രങ്ങൾ രണ്ടും രണ്ടാണെന്ന് യു ഐ ഡി ഐ ക്ക് തൽസമയം വിവരം ലഭിച്ചു. രെജിസ്ട്രേഷൻ ഇല്ലാത്ത ഉപകരണങ്ങൾ ഉപയോഗിച്ച് ശേഖരിച്ച ബയോമെട്രിക് വിവരങ്ങൾ മലപ്പുറത്തെ ഉപകാരണങ്ങളിലൂടെ കയറ്റിവിടുകയായിരുന്നു.
രാജ്യസുരക്ഷയ്ക്ക് പോലും ഭീഷണിയായ ഇത്തരം മാഫിയ സംഘങ്ങളാണ് ബംഗ്ലാദേശിൽ നിന്നും നുഴഞ്ഞുകയറുന്നവർക്ക് ഇന്ത്യൻ രേഖകൾ സംഘടിപ്പിച്ച് നൽകുന്നത്. ഇവർ വഴി ആധാർ അടക്കമുള്ള രേഖകൾ ഭീകരരിലേക്ക് പോലും എത്താനുള്ള സാധ്യതയുണ്ട്. ഇവർക്കാണ് കേരളത്തിലെ അക്ഷയ സെന്ററിലെ സംവിധാനങ്ങൾ ഹാക്ക് ചെയ്യാൻ സാധിച്ചത്. ഇത്തരം സംഘങ്ങൾ ഹാക്ക് ചെയ്യാൻ മലപ്പുറം ജില്ല തെരെഞ്ഞെടുത്തത് എന്തിനെന്ന കാര്യത്തിൽ കേന്ദ്രസർക്കാർ അന്വേഷണം ആരംഭിച്ചതായാണ് സൂചന. യു ഐ ഡി ഐ എ യിൽ നിന്നാണെന്നും അക്ഷയ സെന്ററിൻറെ വെരിഫിക്കേഷൻ നടത്താൻ വേണ്ടിയാണെന്നും പറഞ്ഞ് കബളിപ്പിച്ചാണ് എനി ഡെസ്ക്ക് വഴി കമ്പ്യൂട്ടറിന്റെ നിയന്ത്രണം ഭീകര മാഫിയ സംഘങ്ങൾ കൈക്കലാക്കിയതെന്ന് അക്ഷയ സെന്റർ ഉടമ ഹാരിസ് റഹ്‌മാൻ വിശദീകരിക്കുന്നു.