കോട്ടയം: കടുത്തുരുത്തിയിൽ ആത്മഹത്യ ചെയ്ത ആതിര സൈബർ ആക്രമണത്തിന്റെ ഇരയെന്ന് സഹോദരീ ഭർത്താവ് ആഷിഷ് ദാസ് ഐഎഎസ്. ആതിരയെ സമൂഹമാധ്യമങ്ങളിൽ അപമാനിച്ചത് മൂലമാണ് ആത്മഹത്യ ചെയ്തതെന്നും ആഷിഷ് ദാസ് പറഞ്ഞു. ആതിരയ്ക്ക് വിവാഹാലോചനകൾ വന്നുതുടങ്ങിയപ്പോൾ സുഹൃത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം നാട്ടിൽനിന്ന് ഒളിവിൽ പോയ സുഹൃത്ത് ആതിരയ്ക്കെതിരെ പോസ്റ്റുകൾ ഇട്ടുതുടങ്ങിയെന്നും ആഷിഷ് ദാസ് വ്യക്തമാക്കി.
തിങ്കളാഴ്ച രാവിലെയാണ് ആതിരയെ തൂങ്ങിമരിച്ച നിലയിൽ കിടപ്പുമുറിയിൽ നിന്നും കണ്ടെത്തുന്നത്. സംഭവത്തിൽ ആതിരയുടെ സുഹൃത്തായ അരുൺ വിദ്യാധറിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് പോലീസ് കേസെടുത്തിരുന്നു. ആതിരയുടെ കുടുംബം നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അരുണുമായുള്ള ബന്ധം അവസാനിപ്പിച്ചതിനു ശേഷവും ആതിരയ്ക്കൊപ്പമുള്ള ചിത്രങ്ങളും മറ്റും ഫെയ്സ്ബുക്കിൽ പ്രചരിപ്പിച്ച് അപമാനിച്ചുവെന്നാണ് ആതിരയുടെ കുടുംബം നൽകിയിരിക്കുന്ന പരാതി.