കൊല്‍ക്കത്ത: ബംഗ്ലാദേശില്‍ ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന വര്‍ഗീയ സംഘര്‍ഷത്തിനിടെ വിവാദ പ്രസ്താവനയുമായി പശ്ചിമ ബംഗാളിലെ ഇന്ത്യന്‍ സെക്യുലര്‍ ഫ്രന്റ് പാര്‍ട്ടി സ്ഥാപകന്‍ അബ്ബാസ് സിദ്ദിഖി. (Abbas Siddiqui) ദുര്‍ഗാപൂജയ്ക്ക് മുന്നില്‍ ഖുറാന്‍ വെച്ചവരുടെ തലവെട്ടണമെന്നാണ് സിദ്ദിഖിഅഭിപ്രായപ്പെട്ടത്. വെള്ളിയാഴ്ച ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗനസില്‍ വെച്ച് നടന്ന മതചടങ്ങിലാണ് സിദ്ദിഖിയുടെ പരാമര്‍ശം.
മുസ്ലിം യുവാക്കള്‍ ദുര്‍ഗാ പൂജയില്‍ പങ്കെടുക്കുന്നത് തെറ്റാണെന്നും സിദ്ദിഖി പറഞ്ഞു. ദുര്‍ഗാ പ്രതിഷ്ഠയ്ക്ക് മുന്നില്‍ ഖുറാന്‍ വെച്ചതില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സിദ്ദിഖിയുടെ സഹോദരനും ഐഎസ്‌എഫ് എംഎല്‍എയുമായ നവ്‌സദ് സിദ്ദിഖി ബംഗ്ലാദേശ് പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്.
അതേസമയം ബംഗ്ലാദേശിൽ ദുർഗാപൂജയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷം തുടരുന്നു. കലാപത്തിൽ ഹിന്ദു സമുദായത്തിൽപ്പെട്ട രണ്ടുപേർ കൂടി കൊല്ലപ്പെട്ടു. ക്ഷേത്രങ്ങൾക്കെതിരെയും അതിക്രമം തുടരുകയാണ്. വിശുദ്ധ ഖുർആനിനെ അപകീർത്തിപ്പെടുത്തി എന്നാരോപിച്ചാണ് കഴിഞ്ഞയാഴ്ചയാണ് ക്ഷേത്രങ്ങളും പൂജാ പവലിയനുകളും ആക്രമിക്കപ്പെട്ടത്. വിഗ്രഹങ്ങൾ വ്യാപകമായി നശിപ്പിക്കപ്പെട്ടു. ദുർഗാ പൂജയുടെ ഭാഗമായുള്ള ആഘോഷങ്ങൾ പുരോഗമിക്കുന്നതിനിടെ 200 ഓളം വരുന്ന പ്രതിഷേധ സംഘം കദിം മയ്ജതിയിലെ ക്ഷേത്രം ആക്രമിക്കുകയായിരുന്നു.