താമരശ്ശേരി: വിദേശത്തു നിന്ന് നാട്ടിലെത്തിയ അമ്മയെ വിളിക്കാൻ കുടുംബത്തോടൊപ്പം വിമാനത്താവളത്തില്‍ പോയ പിഞ്ചുകുഞ്ഞിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. കോഴിക്കോട് -വയനാട് ദേശീയ പാതയില്‍ താമരശ്ശേരി കാരാടി വട്ടക്കുണ്ട് പാലത്തിനടുത്ത് നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ട സ്കൂട്ടറില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
വയനാട് നടവയല്‍ നെയ്കുപ്പ കാഞ്ഞിരത്തിന്‍ കുന്നേല്‍ ഷിബു മാത്യുവിന്റെ ഏക മകന്‍ സാവിയോ ഷിബുവാണ് മരിച്ചത്. ഷിബു മാത്യു, ഭാര്യ റീജ, റീജയുടെ മാതാവ് റീന എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്കൂട്ടര്‍ ഉടമ താമരശ്ശേരി ചുണ്ടക്കുന്ന് അരുണിന് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രഥമചികിത്സ നല്‍കി. സാവിയോ ഷിബുവിന്റെ സംസ്കാരം ഇന്ന് നെയ്ക്കുപ്പ സെന്റ് ജോസഫ്സ് പള്ളിയില്‍ നടക്കും.