ദില്ലി : സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി സുരക്ഷ ഉറപ്പാക്കുന്നതിനായി ദില്ലിയിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ രണ്ട് പേർ പിടിയിൽ.13 കവർച്ച കേസുകളിലെ പ്രതികളാണ് പിടിയിലായവരെന്ന് പോലീസ് വ്യക്തമാക്കി. ദില്ലിയിലെ ലക്ഷ്മൺ പുരി നബി കരീം നിവാസിയായ രൂപേഷ് എന്ന ഫർമാൻ, നയീം ഗോലു എന്നിവരെയാണ് മഹിപാൽപൂരിലെ ഹോട്ടലുകളിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്.ഇവരിൽ നിന്ന് ആറ് മൊബൈൽ ഫോണുകൾ, പിസ്റ്റൾ, രണ്ട് ലൈവ് കാട്രിഡ്ജുകൾ, ഒരു ബട്ടൺ ഘടിപ്പിച്ച കത്തി, രണ്ട് കഠാരകൾ, ഒരു മോട്ടോർ സൈക്കിൾ എന്നിവ പോലീസ് കണ്ടെടുത്തു.
ഡൽഹിയിലെ പ്രസാദ് നഗർ കേസിൽ ഇടക്കാല ജാമ്യത്തിലിറങ്ങിയ ആളാണ് അറസ്റ്റിലായ ഫർമൻ എന്ന് ചോദ്യം ചെയ്തതിൽ നിന്നും വ്യക്തമായി. 2021 ജൂൺ മുതൽ ജാമ്യത്തിലായിരുന്നു. ഇയാളുടെ സഹായി ആണ് അറസ്റ്റിലായ നയീം ഗോലുവും. ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടി .
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് രാജ്യത്തോട്ടാകെ ഏർപ്പെടുത്തിയിരിക്കുന്നത്. ഡൽഹിയിലെ ഹോട്ടലുകളിലും റെയിൽവേ സ്‌റ്റേഷനുകളിലും വിമാനത്താവളങ്ങളിലും തുടങ്ങിയ ഇടങ്ങളിൽ പരിശോധനകളും പോലീസ് ശക്തമാക്കി.