ദില്ലി: ചെങ്കോട്ട കലാപത്തിലെ മുഖ്യപ്രതിയും, പഞ്ചാബി നടനും, ഗായകനുമായ ദീപ് സിദ്ദു വാഹാനപകടത്തിൽ മരിച്ചു(Actor Deep Sidhu, Accused In Republic Day Violence, Dies In Accident). ഹരിയാനയിലെ സോനിപട്ടിന് സമീപമായിരുന്നു അപകടമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. സോനിപട്ട് പോലീസും ഇക്കാര്യം സ്ഥിരീകരിച്ചതായി റിപ്പോർട്ടിൽ പറയുന്നു. സിദ്ദു സഞ്ചരിച്ച കാർ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ ദീപ് സിദ്ധുവിന് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അതേസമയം കർഷക പ്രതിഷേധത്തിന്റെ മറവിൽ റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ ഇയാളുടെ നേതൃത്വത്തിൽ കലാപം അഴിച്ചുവിടുകയായിരുന്നു. സംഭവത്തിന് ശേഷം സിദ്ദുവിനെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ചെങ്കോട്ടയിൽ സിഖ് പതാക ഉയർത്താൻ നേതൃത്വം നൽകിയതും ദീപ് സിദ്ദു ആയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചശേഷം ചെങ്കോട്ടയിൽ കടന്ന ദീപ് സിദ്ദുവും സംഘവും അവിടെ സിഖ് പതാക ഉയർത്തുകയായിരുന്നു. ചെങ്കോട്ടയിൽ നടന്ന സംഘർഷങ്ങൾക്ക് ശേഷം ഇയാൾ ഒളിവിലായിരുന്നു .