മുംബൈ: ലതാ മങ്കേഷ്കറിന്റെ വിടവാങ്ങലിനുപിന്നാലെ പിന്നാലെ ഇന്ത്യൻ സംഗീത ലോകത്തിന് ഒരു നഷ്ടം കൂടി. ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ ബാപ്പി ലഹ്രി വിടവാങ്ങി (Bollywood Music Composer Bappi Lahiri Passed Away). 69 വയസായിരുന്നു. മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1970-80കളിലെ ചൽത്തേ ചൽത്തേ, ഡിസ്‌കോ ഡാൻസർ, ഷറാബി തുടങ്ങിയ നിരവധി സിനിമകളിലെ ജനപ്രിയ ഗാനങ്ങൾ നൽകിയതിന് ബാപ്പി ലഹ്രി ഏറെ ജനപ്രീതി നേടിയിരുന്നു. അതേസമയം 2014 മുതൽ അദ്ദേഹം ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കുകയായിരുന്നു. ഏറ്റവുമധികം സ്വർണാഭരണങ്ങൾ ധരിച്ചെത്തുന്ന ഗായകനെന്ന രീതിയിലും ബാപ്പി ലഹ്രി ഏറെ പ്രശസ്തനായിരുന്നു.
അതേസമയം ഇന്ത്യൻ സിനിമയിൽ ഡിസ്‌കോ സംഗീതം ജനപ്രിയമാക്കിയതിൽ വലിയ പങ്കുവഹിച്ചയാളായിരുന്നു ബാപ്പി ലഹ്രി. 1985 ൽ മികച്ച സംഗീത സംവിധായകനുള്ള ഫിലിം ഫെയർ പുരസ്കാരം ലഭിച്ചിരുന്നു. ഹിന്ദിക്ക് പുറമെ തമിഴ്, കന്നഡ ഭാഷകളിലും ബാപ്പി ലഹ്രി പാടിയിട്ടുണ്ട്. ദ ഡേർട്ടി പിക്ചറിലെ ഊലാലാ എന്ന ഗാനം, ഗുണ്ടേയിലെ തൂനെ മാരി എൻട്രിയാ, ബദ്രിനാഥ് കി ദുൽഹനിയ എന്ന ചിത്രത്തിലെ തമ്മാ തമ്മാ എന്നിവയാണ് പുതിയ കാലത്തെ പാട്ടുകൾ. 2020-ൽ പുറത്തിറങ്ങിയ ബാഗി 3 എന്ന സിനിമയിലെ ഭങ്കാസ് ആണ് അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ ബോളിവുഡ് ഗാനം.