കൊല്ലം: ജമ്മു കശ്മീരിലെ പൂഞ്ചിൽ പാക് ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച കൊല്ലം സ്വദേശി വൈശാഖിന് ആദരാഞ്ജലി അർപ്പിച്ച് എംപിയും നടനുമായ സുരേഷ് ഗോപി. “ജമ്മു കശ്മീരിലെ പുഞ്ച് ജില്ലയിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ പിറന്ന മണ്ണിനായി പ്രാണൻ നൽകിയ മലയാളി സൈനികൻ കൊട്ടാരക്കര ഓടാനവട്ടം സ്വദേശി എച്ച്. വൈശാഖിന് ആദരാഞ്ജലികൾ!”- സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.
ഇന്ന് ജന്മനാട്ടിലെത്തിച്ച വൈശാഖിന്റെ ഭൗതികശരീരം കുടവട്ടൂർ എൽ.പി സ്‌കൂളിലും വൈശാഖിന്റെ വീട്ടിലും പൊതുദർശനത്തിനു വെച്ചിരുന്നു. രാജ്യത്തിന് വേണ്ടി ജീവൻ നൽകിയ സൈനികന് ആദരാഞ്ജലികൾ അറിയിക്കാൻ സുരേഷ് ഗോപി നേരിട്ടെത്തിയിരുന്നു. ശേഷം സമ്പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.
പൂഞ്ച് ജില്ലയിലെ സുരൻകോട്ടിൽ ഭീകരവിരുദ്ധ ഓപ്പറേഷന് എത്തിയ സുരക്ഷാ സേനയിലെ അഞ്ച് സൈനികരാണ് ഭീകരവാദികളും ആയുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചത്. രജോരി സെക്ടറിൽ അതിർത്തി നുഴഞ്ഞു കയറിയ ഭീകരർ ഒളിച്ചിരിക്കുന്നുണ്ട് എന്ന ഇന്റലിജൻസ് റിപ്പോർട്ട് അടിസ്ഥാനത്തിൽ ഇന്നലെ രാവിലെയാണ് മേഖലയിൽ സുരക്ഷാസേന തെരച്ചിൽ ആരംഭിച്ചത്. ചാമ്രർ വനമേഖലയിൽ വച്ച് ഭീകരവാദികൾ സുരക്ഷാ സേനക്ക് നേരെ വെടിവയ്ക്കുകയായിരുന്നു. ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈശാഖിനെ കൂടാതെ ജൂനീയർ കമ്മീഷൻഡ് ഓഫീസർ ജസ് വീന്ദ്രർ സിങ്, നായിക് മൻദ്ദീപ് സിങ്ങ്, ശിപോയി ഗജ്ജൻ സിങ്ങ്, ശിപോയി സരാജ് സിങ്ങ്, എന്നിവരാണ് വീരമൃത്യു വരിച്ച മറ്റു സൈനികർ.