ദുര്‍ഗാപൂര്‍: മുംബൈയിൽ നിന്നും ദുര്‍ഗാപുരിയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം ലാന്‍ഡിങ്ങിനിടെ ആകാശച്ചുഴിയില്‍ പെട്ട് പോയത് കഴിഞ്ഞ ദിവസമായിരുന്നു. പിന്നാലെ വിമാനത്തിനുള്ളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. വിമാനത്തിന്റെ തറയില്‍ നിരവധി സാധനങ്ങള്‍ ചിതറിക്കിടക്കുന്നതും പരിഭ്രാന്തരായ ആളുകള്‍ സഹായത്തിനായി നിലവിളിക്കുന്നതും ദൃശ്യങ്ങളിലൂടെ വ്യക്തമായി കാണാൻ കഴിയുന്നുണ്ടായിരുന്നു.
അതേസമയം, ആകാശച്ചുഴിയില്‍ പെട്ട് വിമാനം ആടിയുലഞ്ഞപ്പോള്‍ മുകളിലിരുന്ന ബാഗുകള്‍ ഉള്‍പ്പെടെ താഴെ വീണ് യാത്രക്കാര്‍ക്ക് പരിക്കേൽക്കുകയായിരുന്നു. മൂന്ന് ജീവനക്കാര്‍ ഉള്‍പ്പെടെ 17ഓളം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ഇതില്‍ പലര്‍ക്കും തലയില്‍ തുന്നല്‍ ഇടേണ്ടി വന്നു. ഒരു യാത്രക്കാരന് നട്ടെല്ലിന് സാരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌പൈസ് ജെറ്റിന്റെ എസ്ജി945 വിമാനമാണു ഞായറാഴ്ച വൈകുന്നേരം ലാന്‍ഡിങ്ങിനിടെ ആടിയുലഞ്ഞത്.
മോശം കാലാവസ്ഥയെ തുടര്‍ന്നാണ് വിമാനം ആടിയുലഞ്ഞതെന്ന് സ്പൈസ് ജെറ്റ് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ സ്പൈസ് ജെറ്റ് ഖേദം പ്രകടിപ്പിച്ചു. അന്വേഷണത്തിന് ഉത്തരവിട്ടതായും കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ അറിയിക്കുകയും ചെയ്തു.