കാബൂൾ : താലിബാന്‍ താൽക്കാലിക സര്‍ക്കാര്‍ രൂപീകരണത്തിനു പിന്നാലെ ഇനി മുതൽ പിഎച്ച്ഡി, ബിരുദാനന്തര ബിരുദം തുടങ്ങിയ ഉന്നത വിദ്യാഭ്യാസ യോഗ്യതയ്ക്ക് യാതൊരു മൂല്യവും ഉണ്ടായിരിക്കുകയില്ലെന്ന വാദവുമായി താലിബാൻ വിദ്യാഭ്യാസ മന്ത്രി ശൈഖ് മൊൽവി നൂറുല്ല മുനീർ.
ഇക്കാലത്ത് പിഎച്ച്ഡി, പിജി, ഡിഗ്രി എന്നിവയ്ക്ക് ഒരു വിലയുമില്ല. തങ്ങൾക്കിടയിലുള്ള മുല്ലമാർക്കും, താലിബാൻ നേതാക്കൾക്കുമൊന്നും ഇത്തരം ഡിഗ്രികൾ ഇല്ലെന്നും, ഹൈസ്‌കൂൾ വിദ്യാഭ്യാസം പോലുമില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി പറയുന്നത്. ഇപ്പോഴത്തെ സര്‍ക്കാരില്‍ അധികാരത്തിലുള്ള രണ്ട് ഉപമന്ത്രിമാര്‍ക്ക് ഇതൊന്നുമില്ലാഞ്ഞിട്ടും അവര്‍ നല്ല നിലയിലായത് കണ്ടില്ലേയെന്നും വിദ്യാഭ്യാസ മന്ത്രി പറയുന്നു. വിദ്യാഭ്യാസത്തിനു ഒരുവിലയും കല്‍പ്പിക്കാതെയുള്ള മന്ത്രിയുടെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ പരിഹാസത്തോടെ പ്രചരിക്കുകയാണ്.
അതേസമയം താലിബാൻ അധികാരമേറ്റതോടെ രാജ്യത്ത് വിദ്യാഭ്യാസ മേഖലയുടെ ഭാവി ഇരുളടയുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. മാത്രമല്ല താലിബാൻ സ്ത്രീകളുടെ പഠനത്തെ തടയില്ലെന്ന് ആവർത്തിച്ചെങ്കിലും, കഴിഞ്ഞ ദിവസം കർട്ടനുപയോഗിച്ച് ആൺകുട്ടികളെയും, പെൺകുട്ടികളെയും വേർതിരിച്ച് ക്ലാസിൽ ഇരുത്തിയ ഫോട്ടോ പുറത്ത് വിട്ടിരുന്നു.
അഫ്ഗാനിൽ രൂപീകരിക്കപ്പെട്ട ഇടക്കാല സർക്കാരിൽ നിരവധി കൊടും ഭീകരരാണ് മന്ത്രിമാരായിട്ടുള്ളത്. പുതിയ സർക്കാരിനെ മുല്ലാ മുഹമ്മദ് ഹസൻ അഖുന്ദ് ആണ് നയിക്കുന്നത്. മുല്ല മുഹമ്മദ് ഹസൻ അഖുണ്ടിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിൽ ഹഖാനി നെറ്റ്‌വർക്കിന്റെ ഭാഗമായ കൊടും ഭീകരനെയാണ് ആഭ്യന്തര മന്ത്രി ആയി നിയമിച്ചിട്ടുള്ളത്. താലിബാനിലെ തീവ്രവിഭാഗമായ ഹഖാനി ശൃംഖലയുടെ തലവൻ ജലാലുദ്ദീൻ ഹഖാനിയുടെ മകനാണ് സിറാജുദ്ദീൻ ഹഖാനിയാണ് ആഭ്യന്തര മന്ത്രി. താലിബാനിൽ തീരുമാനങ്ങളെടുക്കുന്ന സംഘടനയായ’റഹ്ബാരി ശൂറ’യുടെ തലവനായ മുല്ല ഹസൻ ആക്ടിംഗ് പ്രധാനമന്ത്രിയാവും. മുല്ല അബ്ദുൽ ഗനി ബരാദർ ഡെപ്യൂട്ടി പ്രധാനമന്ത്രിയുമാവും. എല്ലാ നിയമനങ്ങളും താൽക്കാലികമാണെന്ന് താലിബാൻ വക്താവ് പറഞ്ഞു.