മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബി.സി.സി.ഐ അധ്യക്ഷനുമായിരുന്ന സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു. ഈ വർഷം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. നിർമാതാക്കളും സംവിധായകരുമായ അങ്കുർ ഗാർഗ്, ലവ് രഞ്ജൻ എന്നിവരാണ് സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാക്കുന്നത്. ഇതിനായി ഇരുവരും കഴിഞ്ഞദിവസം കൊൽക്കത്തയിലെത്തി ഗാംഗുലിയെ സന്ദർശിച്ചിരുന്നു.
സൗരവ് ഗാംഗുലിയുമായി അങ്കുർ ഗാർഗും ലവ് രഞ്ജനും വിശദമായ ചർച്ച നടത്തുകയും ഗാംഗുലിയുടെ ജീവിതത്തിലെ പല സംഭവങ്ങളും സംവിധായകർ ശേഖരിക്കുകയും ചെയ്തു. ആദ്യഘട്ട തിരക്കഥ പൂർത്തിയായിട്ടുണ്ട്. ബി.സി.സി.ഐ പ്രസിഡന്റായിരുന്ന ഒരു താരത്തിന്റെ ഓർമക്കുറിപ്പ് എന്നതിലുപരി മറ്റൊരു ദൃശ്യാവിഷ്‌കാരം വെള്ളിത്തിരയിലൂടെ നൽകാനാണ് ഗാർഗും രഞ്ജനും ശ്രമിക്കുന്നത്. ഗാംഗുലിയുടെ ഭാര്യ ഡോണയിൽ നിന്നും ഗാംഗുലിയുമായി അടുത്ത് ബന്ധമുള്ളവരിൽ നിന്നും ഇരുവരും വിവരങ്ങൾ തേടുന്നുണ്ടെന്നും റിപ്പോർട്ട് പുറത്തുവരുന്നു. അതേസമയം ആരാവും സൗരവ് ഗാംഗുലിയെ ബിഗ്സ്ക്രീനിൽ അവതരിപ്പിക്കുക എന്നതിനെപ്പറ്റി സ്ഥിരീകരണമൊന്നും ആയിട്ടില്ല. രൺബീർ കപൂറിന്റെ പേരാണ് വാർത്തകളിൽ മുൻപിലുള്ളത്. ആയുഷ്മാൻ ഖുറാനയാണ് ലിസ്റ്റിലുള്ള മറ്റൊരാൾ.