കൊച്ചി: കോവിഡ് വ്യാപന ഭീതി സജീവമായി നിലനിൽക്കുന്ന സാഹചര്യത്തിൽ കൊച്ചിയിലെ പുതുവത്സരാഘോഷം രാത്രി 12 മണി വരെ മതിയെന്ന് പോലീസ് നിർദ്ദേശിച്ചു. പന്ത്രണ്ട് മണിക്ക് ശേഷമുള്ള ആഘോഷങ്ങളിലും ഡിജെ പരിപാടികൾക്കടക്കം കർശന പരിശോധന ഉണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി . ലഹരി പാർട്ടികൾക്ക് കർശന നിരോധനമുണ്ട്. പാർട്ടികൾ നടക്കുന്ന വേദികളിൽ മഫ്തി പോലീസും പരിശോധനയ്ക്കുണ്ടാകും.
പുതുവത്സരാഘോഷ പരിപാടികളിൽ പങ്കെടുക്കുന്നവരുടെ പേരുകൾ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്നും കമ്മീഷണർ പറഞ്ഞു. എറണാകുളം ജില്ല മുഴുവൻ സമാന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയുടെ അതിർത്തിക്കുള്ളിലെ പ്രധാന സ്ഥലങ്ങളിലെല്ലാം പോലീസിന്റെ സാന്നിദ്ധ്യം ഉറപ്പാക്കുമെന്നും റൂറൽ പോലീസ് അറിയിച്ചു.
ഹോട്ടലുകളിലും പാർട്ടികൾ നടക്കുന്ന സ്ഥലങ്ങളിലുമെല്ലാം സിസിടിവി ക്യാമറകൾ ഉണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് തന്നെ ലഹരി പാർട്ടികൾ നടക്കുന്നില്ലെന്ന് ഉറപ്പിക്കാൻ പോലീസ് നിരീക്ഷണം ആരംഭിച്ചു. ലഹരി പാർട്ടികൾ നടത്തിയതായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.