കണ്ണൂർ : വയനാട്ടിൽ വൈദ്യുതി ലൈനിൽ ചാഞ്ഞു കിടക്കുന്ന ചില്ലകൾ വെട്ടാൻ’ തോട്ടിയുമായി പോയ ജീപ്പിന് പിഴ നോട്ടിസ് അയച്ച റോഡ് ക്യാമറ കൺട്രോൾ റൂമിന്റെ ഫ്യൂസ്, ബിൽ അടയ്ക്കാത്തതിനെത്തുടർന്ന് കെഎസ്ഇബി ഊരിയത് വിവാദമായതിന് തൊട്ടു പിന്നാലെ വൈദ്യുതി ബിൽ കുടിശിക ഉള്ളതിനാൽ മട്ടന്നൂർ ആർടിഒ എൻഫോഴ്‌സ്‌മെന്റ് ഓഫിസിലെ വൈദ്യുതി വിഛേദിച്ച് കെഎസ്ഇബി ഉദ്യോഗസ്ഥർ. ഓഫിസിന് ഏപ്രിൽ, മേയ് മാസങ്ങളിലെ കുടിശ്ശികയായി 52,820 രൂപയോളമുണ്ടെന്നാണ് കെഎസ്ഇബി അധികൃതർ പറയുന്നത്. കണ്ണൂർ ജില്ലയിലെ റോഡ് ക്യാമറകൾ നിയന്ത്രിക്കുന്നത് ഈ ഓഫിസിൽനിന്നാണ്. ബിൽ അടയ്ക്കാത്ത സംഭവത്തിൽ മുൻപും ഈ ഓഫിസിലെ ഫ്യൂസ് ഊരിയിട്ടുണ്ടെന്നാണു വിവരം.
വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്ന് കൽപറ്റ കൈനാട്ടിയിൽ പ്രവർത്തിക്കുന്ന മോട്ടർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് കൺട്രോൾ റൂമിലെ വൈദ്യുതി വിഛേദിച്ചതിനെത്തുടർന്ന് ഒന്നര ദിവസത്തോളം വയനാട്ടിലെ 25 റോഡ് ക്യാമറകളുടെ നിരീക്ഷണം കൃത്യമായി നടന്നിരുന്നില്ല. ഒടുവിൽ വകുപ്പ് അധികൃതർ ഇടപെട്ട് 14,111 രൂപ കുടിശ്ശിക അടച്ചശേഷം വൈകുന്നേരത്തോടെയാണ് വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചത്.