Wednesday, April 24, 2024
spot_img

”മനുഷ്യത്വത്തിന്റെ പേരിലാണ് മോചനമെങ്കിൽ കോടതി വിധി എന്ന നിലയിൽ അംഗീകരിക്കാം, പക്ഷെ ഒരു തീവ്രവാദിയെ വെള്ള പൂശുന്നതിനോട് എതിർപ്പുണ്ട്’ : പേരറിവാളന്റെ മോചനത്തിൽ പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ

കൊല്ലം:രാജീവ് ഗാന്ധി വധത്തിൽ പേരറിവാളനെ മോചിപ്പിച്ച സുപ്രീം കോടതി വിധിയിൽ ആഹ്ലാദിക്കുന്നവരെ വിമർശിച്ച് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. മനുഷ്യത്വത്തിന്റെ പേരിലാണ് മോചനമെങ്കിൽ കോടതി വിധി എന്ന നിലയിൽ അംഗീകരിക്കാമെന്നും, പക്ഷെ ഒരു തീവ്രവാദിയെ വെള്ളപൂശുന്നതിനോട് എതിർപ്പുണ്ടെന്നും സന്ദീപ് വാര്യർ പറയുന്നു.

മാത്രമല്ല കുട്ടികളെയും സ്ത്രീകളെയും വരെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരുന്ന രീതി അറിയാതെയാണോ പുതുയുഗമാധ്യമ പ്രവർത്തകരുടെ അടക്കമുള്ള ഈ വെള്ളപൂശൽ എന്ന് അദ്ദേഹം തുറന്നുചോദിക്കുന്നു.

‘പേരറിവാളന്റെ മോചനം ഡി.എം.കെ പോലുള്ള തമിഴ് വിഘടന വാദികളുടെ അജണ്ടയാണ്. സ്വന്തം നേതാവിന്റെ കൊലയാളികളുടെ മോചനമായിട്ടും കോൺഗ്രസിന് കാര്യമായ പരാതിയോ സമരമോ ഇല്ല. എങ്ങനെ ഉണ്ടാവാനാണ്? രാജീവ് ഗാന്ധിയോടൊപ്പം സാധാരണ ഗതിയിൽ ചക്കയിൽ ഈച്ച പൊതിയുന്നത് പോലെ കൂടെയുണ്ടാവുന്ന സമുന്നതനായ ഒരു കോൺഗ്രസ് നേതാവ് പോലും കൊല്ലപ്പെട്ടില്ല എന്നത് തന്നെ സംശയാസ്പദമല്ലേ?’- സന്ദീപ് വാര്യർ ഫേസ്‌ബുക്കിൽ കുറിച്ചു.

സന്ദീപ് വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

പേരറിവാളനെ മോചിപ്പിച്ചു . നിരപരാധി ആയതുകൊണ്ടല്ല . മുപ്പത് വർഷം ജയിൽ ശിക്ഷ അനുഭവിച്ചെന്ന സാങ്കേതികത്വത്തിന്റെ പേരിൽ വിട്ടയച്ച തമിഴ്‌നാട് സർക്കാരിന്റെ നടപടി സുപ്രീം കോടതി ശരിവെക്കുകയായിരുന്നു . മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുൾപ്പെടെ പതിനാറ് മനുഷ്യരുടെ ജീവനാണ് ശ്രീപെരുമ്പത്തൂരിൽ നഷ്ടപ്പെട്ടത് . ജസ്റ്റിസ് കെടി തോമസിന്റെ ബഞ്ച് ഇഴകീറി പരിശോധിച്ചാണ് നീണ്ട നിയമ നടപടികൾക്ക് ശേഷം പേരറിവാളന് വധശിക്ഷ വിധിച്ചിരുന്നത് . പേരറിവാളൻ ബാറ്ററി വാങ്ങിയത് ബോംബ് സ്ഫോടനം നടത്താനാണെന്ന് അറിഞ്ഞു കൊണ്ടാണെന്ന് അന്വേഷണ ഏജൻസികൾക്ക് തെളിയിക്കാൻ സാധിച്ചു .

മനുഷ്യത്വത്തിന്റെ പേരിലാണ് മോചനമെങ്കിൽ കോടതി വിധി എന്ന നിലയിൽ അംഗീകരിക്കാം . പക്ഷെ ഒരു തീവ്രവാദിയെ വെള്ള പൂശുന്നതിനോട് എതിർപ്പുണ്ട് . 19 വയസ് മാത്രമായിരുന്നു കുറ്റകൃത്യത്തിൽ ഏർപ്പെടുമ്പോൾ പേരറിവാളന്റെ പ്രായം എന്നത് ന്യായീകരിക്കാനുള്ള മാനദണ്ഡമാവരുത് . എൽടിടിഇ മോഡസ് ഓപ്പറാണ്ടിയും , കുട്ടികളെയും സ്ത്രീകളെയും വരെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരുന്ന രീതിയും അറിയാതെയാണോ പുതു യുഗമാധ്യമ പ്രവർത്തകരുടെ അടക്കം വെള്ള പൂശൽ ?

പേരറിവാളന്റെ മോചനം ഡിഎംകെ പോലുള്ള തമിഴ് വിഘടന വാദികളുടെ അജണ്ടയാണ് . സ്വന്തം നേതാവിന്റെ കൊലയാളികളുടെ മോചനമായിട്ടും കോൺഗ്രസിന് കാര്യമായ പരാതിയോ സമരമോ ഇല്ല. എങ്ങനെ ഉണ്ടാവാനാണ് ? രാജീവ് ഗാന്ധിയോടൊപ്പം സാധാരണ ഗതിയിൽ ചക്കയിൽ ഈച്ച പൊതിയുന്നത് പോലെ കൂടെയുണ്ടാവുന്ന സമുന്നതനായ ഒരു കോൺഗ്രസ് നേതാവ് പോലും കൊല്ലപ്പെട്ടില്ല എന്നത് തന്നെ സംശയാസ്പദമല്ലേ ? ഓട്ടോവിയോ ക്വത്‌റോക്കി വഴി പ്രഭാകരന് ക്വട്ടെഷൻ കൊടുത്തത് ആരാണെന്ന് ഭാവിയിലെങ്കിലും തെളിയുമായിരിക്കും

Related Articles

Latest Articles