ദില്ലി: കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിയ്‌ക്കെതിരായി ഉത്തരേന്ത്യയിൽ പ്രതിഷേധങ്ങൾ ഇന്നും കനക്കുകയാണ്. പ്രതിഷേധക്കാര്‍ ബിഹാറില്‍ പാസഞ്ചര്‍ ട്രെയിനിന് തീയിട്ടു. രണ്ടുകോച്ചുകകളാണ് കത്തി നശിച്ചത്.
സമസ്‌തിപൂര്‍ റെയില്‍വെ സ്‌റ്റേഷനും പ്രതിഷേധക്കാര്‍ തകർത്തിരിക്കുകയാണ്. കൂടാതെ, ഉത്തര്‍ പ്രദേശിലെ ബലിയ റെയില്‍വെ സ്‌റ്റേഷനിലെത്തിയ പ്രതിഷേധക്കാര്‍ ട്രെയിന്‍ അടിച്ചു തകര്‍ത്തു. റെയില്‍വെ സ്‌റ്റേഷനിലെ കടകളും ഇരിപ്പിടങ്ങളും പൂർണമായും തകർന്നിട്ടുണ്ട്. ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ബലിയ പൊലീസ് വ്യക്തമാക്കി. അക്രമം മൂർച്ഛിക്കുന്നതിന് മുൻപ് പ്രതിഷേധക്കാരെ പൊലീസ് പറഞ്ഞയച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരെ ബിഹാറില്‍ ആരംഭിച്ച പ്രതിഷേധം പിന്നീട് യു.പിയിലും മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ദില്ലിയിലും ഹരിയാനയിലുമടക്കം വടക്കേ ഇന്ത്യയില്‍ വ്യാപിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. അതേസമയം പദ്ധതി സായുധസേനയ്ക്ക് ചെറുപ്പത്തിന്റെ ഊര്‍ജ്ജവും വീര്യവും പകരുന്നതാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്.
‘അഗ്നിപഥ് സത്യവും മിഥ്യയും’ എന്ന പേരില്‍ കേന്ദ്രത്തിന്റെ വിശദീകരണക്കുറിപ്പ്. അഗ്നിപഥില്‍ റിക്രൂട്ട് ചെയ്യപ്പെടുന്ന യുവാക്കള്‍ക്ക് മികച്ച അവസരങ്ങള്‍ ലഭ്യമാകുമെന്നാണ് പുറത്തു വരുന്ന വിശദീകരണം. അതേസമയം, ഇന്ത്യന്‍ ആര്‍മി ലവേഴ്‌സ് എന്ന പേരിലെല്ലാം പദ്ധതിയ്‌ക്കെതിരെ പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ ചില രാഷ്‌ട്ര വിരുദ്ധ ശക്‌തികളാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.