ദില്ലി: റഷ്യ-യുക്രെയ്ൻ യുദ്ധം (Russia-Ukraine War) ആരംഭിച്ചതോടെ ഇന്ത്യൻ രക്ഷാദൗത്യം മുടങ്ങി. റഷ്യ വ്യോമാക്രമണം തുടങ്ങിയതോടെ രാജ്യത്ത് വിമാനങ്ങള്‍ക്ക് യുക്രെയ്ന്‍ വിലക്കേർപ്പെടുത്തി. വിമാനത്താവളങ്ങള്‍ അടച്ചിട്ടു. ഇതോടെയാണ് ഇന്ത്യന്‍ രക്ഷാദൗത്യം താൽക്കാലികമായി അവസാനിപ്പിക്കേണ്ടി വന്നത്. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായാണ് ഇന്ത്യൻ സംഘത്തെ യുക്രെയ്‌നിൽ നിന്നും തിരികെ എത്തിക്കാൻ രണ്ടാമത്തെ വിമാനം അയച്ചത്.
അതേസമയം സംഭവങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും നിലപാട് ഉടന്‍ യുഎന്‍ സുരക്ഷാസമിതിയില്‍ അറിയിക്കുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുക്രെയ്ന്‍ തലസ്ഥാനമായ കീവിൽ റഷ്യ ആക്രമണം തുടങ്ങിയെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. കീവില്‍ ആറു സ്‌ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഖാര്‍ക്കീവില്‍ യുക്രെയ്ന്‍ സൈന്യം റഷ്യന്‍ സൈനിക വിമാനം വെടിവച്ചിട്ടതായും റിപ്പോര്‍ട്ടുണ്ട്. യുക്രെയ്‌നിന്റെ കിഴക്കൻ മേഖലയിയിലൂടെയാണ് ആക്രമണം ആരംഭിച്ചിരിക്കുന്നത്. യുക്രെയിന്റെ ഔദ്യോഗിക മേഖലയിൽ നിന്ന് 15 കിലോമീറ്റർ മാത്രം ദൂരത്തുള്ള സൈന്യമാണ് നീങ്ങുന്നത്.
യുക്രെയ്നെ പൂർണ്ണമായും നിരായുധീകരിക്കുമെന്നാണ് പുടിന്റെ ഭീഷണി. എത്രയും പെട്ടെന്ന് ആയുധം വെച്ച് കീഴടങ്ങണമെന്നാണ് നിർദ്ദേശം. ഡോൺബാസ്‌ക് എന്നറിയപ്പെടുന്ന ഡോണിയാസ്‌ക്-ലുഹാൻസ്‌ക് മേഖലയിലെ റഷ്യൻ അനുകൂല വിമത സൈന്യവും യുക്രെയിന്റെ മറ്റ് മേഖലകളിലേക്ക് നീങ്ങാനാണ് തീരുമാനിച്ചിട്ടുള്ളത്.