ബുക്കാറെസ്റ്റ്: യുദ്ധം മൂന്നാം ദിനവും ശക്തമായിക്കൊണ്ടിരിക്കുമ്പോൾ യുക്രെയ്നിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ദൗത്യം തുടരുന്നു. ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി പുറപ്പെട്ട എയർ ഇന്ത്യ വിമാനം റുമേനിയൻ തലസ്ഥാനമായ ബുക്കാറെസ്റ്റിൽ എത്തി.
മുംബൈ വിമാനത്താവളത്തിൽ നിന്നും ഇന്ത്യൻ സമയം പുലർച്ചെ 3.40ന് പുറപ്പെട്ട വിമാനം അൽപ്പ സമയത്തിന് മുൻപാണ് ബുക്കാറെസ്റ്റിൽ ലാൻഡ് ചെയ്തത്. ഇനി ഒഴിപ്പിക്കൽ നടപടികൾ ഉടൻ ആരംഭിക്കുമെന്നാണ് വിവരം.
നേരത്തെ യുക്രൈയ്ൻ – റുമേനിയ അതിർത്തിയിലെത്തിയ ഇന്ത്യക്കാരെ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ റോഡ് മാർഗം ബുക്കാറെസ്റ്റിൽ എത്തിച്ചിരുന്നു. മാത്രമല്ല ബുക്കാറെസ്റ്റിന് പുറമെ ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റിലേക്കും രക്ഷാദൗത്യത്തിന്റെ ഭാഗമായി എയർ ഇന്ത്യ വിമാനം അയക്കുന്നുണ്ട്.
വിദ്യാർത്ഥികൾ ഉൾപ്പെടെ ഇരുപതിനായിരം ഇന്ത്യക്കാരാണ് യുദ്ധം നടക്കുന്ന യുക്രൈയ്നിൽ കുടുങ്ങിയിരിക്കുന്നത്. നിലവിൽ കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരമാണിത്. ഫെബ്രുവരി 22ന് യുക്രൈയ്ൻ തലസ്ഥാനമായ കീവിൽ നിന്നും 240 പേരെ ഇന്ത്യ നാട്ടിലെത്തിച്ചിരുന്നു. നിലവിൽ യുക്രൈയ്നിയൻ വ്യോമപാത അടച്ചിരിക്കുന്നതിനാൽ നാല് രാജ്യങ്ങൾ വഴിയാണ് ഇന്ത്യ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്.