അയോദ്ധ്യ: ശ്രീരാമ ജന്മഭൂമിയിലെ വിമാനത്താവളത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാകും. ഒക്ടോബറിൽ ആദ്യ വിമാന സർവീസ് ആരംഭിക്കുമെങ്കിലും, നവംബർ മുതലാണ് ആഭ്യന്തര വിമാന സർവീസുകൾക്ക് തുടക്കമാവുക. ഇത് സംബന്ധിച്ച വിവരങ്ങൾ എയർപോർട്ട് ആക്ടിംഗ് ഡയറക്ടർ വി.എസ് കുശ്വാഹ അറിയിച്ചിട്ടുണ്ട്. കൂടാതെ, യാത്രക്കാർക്കുള്ള ടെർമിനൽ കെട്ടിടത്തിന്റെ 76 ശതമാനം ജോലികളും പൂർത്തിയായതായി അദ്ദേഹം വ്യക്തമാക്കി.
വിമാനത്താവളത്തിലെ റൺവേയും മറ്റു പ്രവർത്തനങ്ങളും അതിവേഗത്തിലാണ് നടക്കുന്നത്. നിലവിൽ, വിമാനങ്ങൾക്ക് ലൈസൻസ് നൽകാനുള്ള പ്രവർത്തനങ്ങൾ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. കർശന സുരക്ഷയ്ക്കായി അതിർത്തി ഭിത്തികളിൽ മുള്ളുകമ്പികൾ സ്ഥാപിക്കുന്നുണ്ട്. ഐസൊലേഷൻ വേ, രണ്ട് ടാക്സി വേകൾ, 3 എയർ ബസുകൾ പാർക്ക് ചെയ്യാനുള്ള പാർക്കിംഗ് സൗകര്യം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
വിമാനത്താവളം യാഥാർത്ഥ്യമാകുന്നതോടെ, ഭക്തർക്ക് അയോദ്ധ്യ ക്ഷേത്രത്തിൽ എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കും. മര്യാദ പുരുഷോത്തം ഭഗവാൻ ശ്രീരാമ വിമാനത്താവളമെന്നാണ് ശ്രീരാമ ഭൂമിയിലെ വിമാനത്താവളത്തിന് നൽകിയിരിക്കുന്ന പേര്.