മോദിയ്ക്ക് കൈകൊടുത്ത് അമരീന്ദർ; പഞ്ചാബിലും ബിജെപി ഇനി ട്രിപ്പിൾ സ്‌ട്രോങ് | BJP
കോണ്‍ഗ്രസിന് വീണ്ടും കനത്ത തിരിച്ചടി. അമരീന്ദര്‍ സിംഗിന്റ (Amarinder Singh)പാര്‍ട്ടിയില്‍ ചേര്‍ന്ന് 22 നേതാക്കള്‍
പഞ്ചാബില്‍ ഇത്തവണ അമരീന്ദര്‍-ബി ജെ പി കൂട്ട് കെട്ട് അധികാരം പിടിക്കുമോ? എന്ന ചോദ്യമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. അമരീന്ദറിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബി ജെ പിയുമായി സഖ്യം പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് ഇക്കുറി പല അട്ടിമറികളും ഉണ്ടാകാനുളള സാധ്യത പ്രവചിക്കപ്പെടുന്നുണ്ട്.അതിനിടെ അമരീന്ദറിന്റെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി കോണ്‍ഗ്രസില്‍ നിന്നും പാര്‍ട്ടിയിലേക്ക് നേതാക്കളുടെ ഒഴുക്ക് തുടരുകയാണ്.
കോണ്‍ഗ്രസുമായി പിരിഞ്ഞ അമരീന്ദര്‍ സംസ്ഥാനത്ത് പുതുതായി പാര്‍ട്ടി പ്രഖ്യാപിച്ചപ്പോഴും തനിച്ചൊരു നിലനില്‍പ്പ് ക്യാപറ്റന് സാധ്യമാകുമോയെന്നതായിരുന്നു പ്രധാനമായി ഉയര്‍ന്ന ചോദ്യം. വിവാദ കാര്‍ഷിക നിയമങ്ങളുടെ പശ്ചാത്തലത്തില്‍ ബി ജെ പിയുമായി സഖ്യം രൂപീകരിച്ചാല്‍ ഉണ്ടായേക്കാവുന്ന തിരിച്ചടിയും അമരീന്ദറിനെ സംബന്ധിച്ച് ആശങ്കയായിരുന്നു.
എന്നാല്‍ പഞ്ചാബ് ഭരണം ലക്ഷ്യം വെച്ച് മൂന്ന് നിയമങ്ങളും പിന്‍വലിക്കാന്‍ ബി ജെ പി തയ്യാറായതോടെ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം പാടെ മാറി. അമരീന്ദര്‍ ബി ജെ പിയുമായി സഖ്യം പ്രഖ്യാപിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ ഗജേന്ദ്ര സിംഗ് ശെഖാവത്തും അമരീന്ദര്‍ സിംഗും സഖ്യം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. 7 റൗണ്ട് ചര്‍ച്ചകള്‍ക്ക് ശേഷം, വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും പഞ്ചാബ് ലോക് കോണ്‍ഗ്രസും ഒരുമിച്ച് പോരാടാന്‍ തിരുമാനിച്ചിരിക്കുകയാണ്. സീറ്റ് വിഭജനം പോലുള്ള ചര്‍ച്ചകള്‍ വരും ദിവസങ്ങളില്‍ പൂര്‍ത്തിയാക്കും എന്നായിരുന്നു അമരീന്ദറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ശെഖാവത്ത് പ്രതികരിച്ചത്. സംസ്ഥാനത്ത് ഭരണം പിടിക്കുമെന്നും വിജയം 101 ശതമാനം ഉറപ്പാണെന്നുമായിരുന്നു അമരീന്ദറിന്റെ പ്രതികരണം.
അതിനിടെ സംസ്ഥാനത്ത് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി കൂടുതല്‍ നേതാക്കള്‍ അമരീന്ദറിന്റെ പാര്‍ട്ടിയിലേക്ക് ഒഴുകുകയാണ്. ഏറ്റവും ഒടുവിലായി 22 കോണ്‍ഗ്രസ് നേതാക്കളാണ് പഞ്ചാബ് ലോക് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പട്യാല മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അംഗങ്ങളും കോണ്‍ഗ്രസ് നേതാക്കളും ഉള്‍പ്പെടെയുള്ളവരാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. നിയമസഭ തിരഞ്ഞെടുപ്പ് അടുക്കവേ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടിയില്‍ ചേരുമെന്നാണ് നേതാക്കളുടെ അവകാശവാദം. ചില എം എല്‍ എമാര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതൃത്വവുമായി അതൃപ്തിയിലാണെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇവരെ ചാടിക്കാനുള്ള ശ്രമങ്ങള്‍ അമരീന്ദര്‍ ശക്തമാക്കിയിട്ടുണ്ടെന്നാണ് സൂചന.