ശ്രീനഗര്‍: മേഘവിസ്ഫോടനവും മോശം കാലാവസ്ഥയും തുടരുന്ന സാഹചര്യത്തില്‍ അമര്‍നാഥ് തീര്‍ഥാടനത്തിന് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വിലക്ക് നീട്ടാന്‍ തീരുമാനം. ഇതോടെ തീര്‍ഥാടനം ഉടന്‍ പുനഃരാരംഭിക്കുമെന്ന പ്രതീക്ഷയില്‍ ജമ്മുവില്‍ നിന്ന് പുറപ്പെട്ട 6000 പേരടങ്ങുന്ന സംഘത്തെ ബേസ് ക്യാമ്പിൽ നിന്ന് പോകാൻ അനുവദിച്ചില്ല.
താത്കാലികമായി നിര്‍ത്തി വച്ച അമര്‍നാഥ് യാത്രയാണ് ഇന്ന് രാവിലെ പുനരാരംഭിച്ചത്. അപകടത്തെ തുടർന്ന് പന്തര്‍ണിയില്‍ കുടുങ്ങിയ യാത്രക്കാര്‍ക്കും ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ സൗകര്യമുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതിനെ തുടർന്നായിരുന്നു 6000 പേരടങ്ങുന്ന തീർത്ഥാടക സംഘം യാത്ര തിരിച്ചത്.
അതേസമയം 50ഓളം പേരെയാണ് ദുരന്തത്തിൽ കാണാതായത്. ദുരന്തത്തില്‍ മരിച്ച ആളുകളുടെ എണ്ണം 17 ആയി ഉയര്‍ന്നു. ഇനിയും കാണാതായ 40 പേരെ പ്രദേശത്ത് നിന്നും കണ്ടെത്താനുണ്ട്. കൂടാതെ അമര്‍നാഥ് പാതയില്‍ കഴിഞ്ഞദിവസം കുടുങ്ങിപ്പോയ മഹാരാഷ്‌ട്രയിലെ ബീഡില്‍ നിന്നുള്ള 63 തീര്‍ഥാടകരെ രക്ഷിച്ച് ജമ്മു, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ എത്തിച്ചതായി അധികൃതര്‍ വ്യക്‌തമാക്കി.
തീർത്ഥാടകരിൽ പരിക്കേറ്റവരെ വിമാനമാര്‍ഗ്ഗമാണ് ആശുപത്രിയില്‍ എത്തിച്ചത്. മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ നിരവധി ക്യാമ്പുകളും ടെന്റുകളും തകരുകയും ചെയ്തിരുന്നു.