അമേരിക്കയിലെ സംഭരണ ശാലകളില്‍ ഹ്യൂമനോയിഡ് റോബോട്ടുകളെ പരീക്ഷിക്കാനൊരുങ്ങി ആമസോൺ. കമ്പനി പരീക്ഷിക്കുന്ന ഡിജിറ്റ് എന്ന പുതിയ റോബോട്ടിന് കൈ കാലുകളുണ്ട്. മാത്രമല്ല ഇവയ്ക്ക് ചലിക്കാനും പാക്കേജുകള്‍ കണ്ടെയ്‌നറുകള്‍ വസ്തുക്കള്‍ ഉപഭോക്താക്കളുടെ ഓര്‍ഡറുകള്‍ എന്നിവ എടുക്കാനും മാറ്റിവെക്കാനുമെല്ലാം ശേഷിയുണ്ട്.
എന്നാൽ നീക്കത്തിനെതിരെ കടുത്ത വിമർശനമാണ് തൊഴിലാളികളുടെ ഭാഗത്ത് നിന്ന് ഉയരുന്നത്. റോബോട്ടുകളുടെ വരവോടെ തങ്ങളുടെ തൊഴിൽ നഷ്ടമാകുമെന്ന ഭയപ്പാടിലാണ് തൊഴിലാളികൾ. ആമസോണിലെ ഓട്ടോമേഷന്‍ തൊഴില്‍ നഷ്ടങ്ങളുടെ തുടക്കമാണ് എന്നും ഇതിനകം നൂറുകണക്കിന് തൊഴിലുകള്‍ നഷ്ടമാകുന്നതിന് തങ്ങള്‍ സാക്ഷിയായിട്ടുണ്ടെന്നും യുകെയിലെ ജിഎംബി എന്ന ട്രേഡ്യൂണിയന്‍ സംഘാടകന്‍ സ്റ്റുവര്‍ട്ട് റിച്ചാര്‍ഡ് വ്യക്തമാക്കി. എന്നാൽ ആരോപണങ്ങളെ അമ്പാടെ തള്ളിക്കളയുകയാണ് കമ്പനി. റോബോട്ടിക് സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതോടെ ആയിരക്കണക്കിന് പുതിയ ജോലികള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് ആമസോണ്‍ വാദിക്കുന്നത്. 700ഓളം വ്യത്യസ്ത തരം പുതിയ ജോലികള്‍ സൃഷ്ടിക്കാൻ സാധിച്ചുവെന്നും കമ്പനി പറഞ്ഞു. നിലവില്‍ 7,50,000 റോബോട്ടുകള്‍ കമ്പനിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ആമസോണിന്റെ സംഭരണ ശാലകള്‍ ഭാവിയില്‍ പൂര്‍ണമായും ഓട്ടോമേഷനിലേക്ക് മാറുമെന്ന ആരോപണത്തെ ആമസോണ്‍ റോബോട്ടിക്‌സ് ചീഫ് ടെക്‌നോളജിസ്റ്റ് ടൈ ബ്രാഡി തള്ളിക്കളയുകയും ചെയ്തു. മനുഷ്യന് പകരമായി ഒരിക്കലും റോബോട്ടിനെ പകരംവെക്കാനാവില്ലെന്ന് അദ്ദേഹം സിയാറ്റിലില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഡിജിറ്റ് റോബോട്ടുകളെ സംഭരണ ശാലകളില്‍ വിന്യസിച്ചിരിക്കുന്നത്. മനുഷ്യര്‍ക്കൊപ്പം ജോലി ചെയ്യാനുള്ള റോബോട്ടിന്റെ കഴിവ് പരിശോധിക്കുന്നതിനാണിത്. എങ്കിലും ഏറെകാലമായി ചെലവ് ചുരുക്കുന്നതിനും ഉത്പാദന ക്ഷമത വര്‍ധിപ്പിക്കുന്നതിനുമായി കമ്പനി ഓട്ടോമേഷന്‍ സംവിധാനങ്ങളെ ആശ്രയിക്കുന്നുണ്ട്.