തിരുവനന്തപുരം: അമ്പലമുക്ക് വിനിത കൊലക്കേസില്‍ പോലീസ് പ്രതിയുമായി തെളിവെടുപ്പ് ഇന്നും തുടരും. കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി, കൊലപാതകം ചെയ്യുമ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ എന്നിവ കണ്ടെത്തുകയാണ് ഇനി പോലീസിന്റെ അടുത്ത ലക്ഷ്യം.
കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും, ആ സമയത്ത് ധരിച്ചിരുന്ന വസ്ത്രവും മുട്ടടയില്‍ ഉപേക്ഷിച്ചു വെന്നാണ് പ്രതി രാജേന്ദ്രന്റെ മൊഴി. ഇന്നലെ കോടതി രാജേന്ദ്രനെ ഏഴു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരുന്നു.
നിലവില്‍ അഞ്ച് കൊലപാതക ക്കേസുകളിൽ പ്രതിയായ രാജേന്ദ്രന്‍ ഇനിയും ജയിലിന് പുറത്തിറങ്ങിയാല്‍ സമൂഹത്തിന് ഭീഷണിയാകുമെന്നതിനാല്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ ആരംഭിക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.