ദില്ലി: തീവ്രവാദികൾക്കെതിരെ നടപടികൾ എടുക്കുമ്പോൾ ചിലരെങ്കിലും മനുഷ്യാവകാശ പ്രശ്നങ്ങള്‍ ഉന്നയിച്ച് രംഗത്ത് എത്താറുണ്ട്. എന്നാല്‍ മനുഷ്യാവകാശ ലംഘനങ്ങളുടെ ഏറ്റവും വലിയ കാരണം ഭീകരവാദമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ ഐ എ) പതിമൂന്നാം സ്ഥാപക ദിനാഘോഷത്തില്‍ പങ്കെടുത്തുകൊണ്ട് ഡല്‍ഹിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തീവ്രവാദത്തെ വേരോടെ പിഴുതെറിയേണ്ടത് വളരെ അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തീവ്രവാദ ഫണ്ടിംഗിനെതിരെ എടുത്ത നടപടികള്‍ ജമ്മു കാശ്മീര്‍ പ്രദേശത്ത് തീവ്രവാദം തടയുന്നതിന് വളരെയധികം സഹായകമായിട്ടുണ്ട്. ഭീകരവാദത്തേക്കാള്‍ വലിയ മനുഷ്യാവകാശ ലംഘനം ഉണ്ടെന്ന് താന്‍ കരുതുന്നില്ല. മനുഷ്യന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തീവ്രവാദത്തെ വേരോടെ ഇല്ലാതാക്കണമെന്നും ഷാ കൂട്ടിച്ചേര്‍ത്തു.
നരേന്ദ്ര മോദി സര്‍ക്കാര്‍ ഭീകരതയോട് സഹിഷ്ണുതയില്ലാത്ത നയമാണ് സ്വീകരിക്കുന്നത്. ഇന്ത്യയില്‍ നിന്നും തീവ്രവാദത്തെ വേരോടെ പിഴുതെറിയാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ജമ്മു കാശ്മീരിലെ തീവ്രവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിന് എന്‍ഐഎയെ അദ്ദേഹം പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.