ശബരിമല: കേരളത്തെ ശരണമന്ത്ര മുഖരിതമാക്കിയ 41 ദിവസത്തെ മണ്ഡലകാല തീർത്ഥാടനത്തിന് പരിസമാപ്‌തി കുറിച്ച് ഇന്ന് സന്നിധാനത്ത് മണ്ഡലപൂജ. ഉച്ചക്ക് 12.30 നും 01.00 നും മധ്യേ ആണ് തങ്ക അങ്കി ചാർത്തി സാന്നിധാനത്ത് മണ്ഡലപൂജ നടക്കുക. തന്ത്രി കണ്ഠരര് രാജീവര് മണ്ഡലപൂജക്ക് മുഖ്യ കാർമികത്വം വഹിക്കും. സന്നിധാനത്ത് മാത്രമല്ല സംസ്ഥാനത്ത് വിവിധ ക്ഷേത്രങ്ങളിലും ഭാവനങ്ങളിലും മണ്ഡലപൂജ പ്രമാണിച്ച് വിശേഷാൽ പൂജകളും ചടങ്ങുകളും നടക്കും. 41 ദിവസത്തെ വ്രതകാലത്തിനാണ് ഇന്ന് പരിസമാപ്‌തി കുടിക്കുന്നത്.
ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട തങ്ക അങ്കി ഘോഷയാത്ര ഇന്നലെ സന്നിധാനത്ത് എത്തിയിരുന്നു. അയ്യപ്പ സേവാ സംഘത്തിന്റെ ഏട്ടംഗ സംഘം പമ്പയിൽ നിന്നും തങ്ക അങ്കി പേടകം പരമ്പരാഗത ആചാരപ്രകാരം ചുമന്ന് സന്നിധാനത്ത് എത്തിച്ചിരുന്നു. തന്ത്രിയുടെ അനുജ്ഞ വാങ്ങി ശരംകുത്തിയിലെത്തിയ ദേവസ്വം, അയ്യപ്പസേവാ സംഘം പ്രതിനിധികളും, പോലീസ് സംഘവും ചേർന്ന് തങ്ക അങ്കി ഘോഷയാത്രയെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു. തുടർന്ന് തങ്ക അങ്കി അയ്യപ്പന് ചാർത്തി ദീപാരാധന നടന്നപ്പോൾ സന്നിധാനത്താകെ കർപ്പൂരം കത്തിച്ച് ഭക്തർ ഭഗവത് ചൈതന്യം ഏറ്റുവാങ്ങി. മണ്ഡകാല തീർത്ഥാടനത്തിന് പരിസമാപ്‌തി കുറിച്ച് ഇന്ന് രാത്രി പത്തിന് ശബരിമല നട അടയ്ക്കും.