ഇന്ന് നടി ആറന്മുള പൊന്നമ്മയുടെ ഓര്‍മ ദിനം. ഒട്ടനവധി സിനിമകളിൽ വാത്സല്യനിധിയായ അമ്മയായും, അമ്മുമ്മയായും,മുത്തശ്ശിയായും ആറന്മുള പൊന്നമ്മ എന്ന കലാകാരി പ്രേക്ഷകമനസ്സ് കീഴടിക്കിയിരുന്നു. അരനൂറ്റാണ്ടിലും കൂടുതൽ മലയാളത്തിന്റെ തിരശ്ശീലയിൽ അമ്മ നിറഞ്ഞു നിന്നിരുന്നു. മലയാള സിനിമയില്‍ ഒരു അമ്മ അല്ലങ്കില്‍ ഒരു മുത്തശ്ശി കഥാപാത്രത്തെ കുറിച്ച് ഒരു എഴുത്തുകാരനോ സംവിധായകനോ ചിന്തിക്കുമ്പോള്‍ ആദ്യം തെളിഞ്ഞു വന്നിരുന്ന മുഖവും ആറന്മുള പൊന്നമ്മയുടേതായിരുന്നു.
1914 മാർച്ച് 22 ന് പത്തനംതിട്ട ജില്ലയിലെ ആറന്മുളയില്‍ മാലേത്ത് വീട്ടില്‍ കേശവ പിള്ളയുടേയും പാറുക്കുട്ടിയമ്മയുടേയും അഞ്ച് മക്കളില്‍ ഒരാളായി ജനിച്ചു. സംഗീതപാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച പൊന്നമ്മ ആദ്യം അമ്മയില്‍ നിന്നും പിന്നീട് അമ്പലപ്പുഴ നാണുവാശാനില്‍നിന്നും സംഗീതം അഭ്യസിച്ചു.
പതിനാലാം വയസില്‍ കൃഷ്ണപിള്ളയെ വിവാഹം കഴിച്ചു. തേര്‍ഡ്‌ഫോറം പാസായ ശേഷം സംഗീതം ലോവര്‍ ജയിച്ച് 16ാം വയസില്‍ പാലായിലെ ഒരു വിദ്യാലയത്തില്‍ സംഗീത അധ്യാപികയായി ജോലി ആരംഭിച്ചു. പിന്നീട് തിരുവനന്തപുരത്ത് സ്വാതിതിരുനാള്‍ സംഗീത അക്കാദമി തുടങ്ങിയപ്പോള്‍ അവിടെനിന്ന് സംഗീതം ഹയര്‍ പാസായി തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ സംഗീതാധ്യാപികയായി ജോലി നോക്കി.