ഏകീകൃത സിവിൽകോഡ് നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ സി.പി.എമ്മിന്റെ ജനകീയ ദേശീയ സെമിനാർ ജൂലൈ 15 ന് വൈകുന്നേരം 4 മണിക്ക് കോഴിക്കോട് ട്രേഡ് സെന്ററിൽ നടക്കുകയാണ്. സി.പി.ഐ(എം)ന്റെ ജനറൽ സെക്രട്ടറിയായ സീതാറാം യെച്ചൂരിയാണ് സെമിനാർ ഉദ്ഘാടനം ചെയ്യുന്നത്. ഇപ്പോഴിതാ, സി.പി.എമ്മിന്റെ ഈ സെമിനാറിൽ ഒരൊറ്റ മുസ്ലിം വനിതാ പ്രതിനിധി പോലും ഇല്ലെന്നത് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് ഒരു മാധ്യമപ്രവർത്തകൻ. രജി കുമാർ എന്നയാളാണ് 5 ചോദ്യങ്ങളുമായി സി.പി.എമ്മിനെതിരെ തുറന്നടിച്ചിരിക്കുന്നത്.
മുസ്ലിം വനിതകളെല്ലാം മോദിക്കൊപ്പമാണോ?, “പെണ്ണിനെന്താ ഇവിടെ കാര്യം? ഞങ്ങൾ ആണുങ്ങൾ എല്ലാം തീരുമാനിച്ചുകൊള്ളും” എന്നതാണോ സംഘാടകരുടെ നയം? അങ്ങനെ നിരവധി ചോദ്യങ്ങളാണ് രജി കുമാർ ചോദിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
പൊതു വ്യക്തിനിയമത്തെ എതിർക്കാൻ നടത്തുന്ന മഹാ ദേശീയ യോഗത്തിൽ ഒരൊറ്റ മുസ്ലിം വനിതാ പ്രതിനിധി പോലുമില്ല!
- മുസ്ലിം വനിതകളെല്ലാം മോദിക്കൊപ്പമാണോ?
- മുസ്ലിം വനിതകൾ പരപുരുഷന്മാർക്കൊപ്പം വേദി പങ്കിടരുത് എന്നതാണോ?
- സതീദേവിയും ബീനാ ഫിലിപ്പും വേദിയിലുണ്ടാകാമെങ്കിൽ പ്രമുഖ മുസ്ലിം വനിതകളെയും വിളിക്കാമായിരുന്നല്ലോ?
- അവരെ വിളിക്കാതിരുന്നതാണോ, വിളിച്ചിട്ടും ആരും വരാതിരുന്നതാണോ, അതോ, വിളിക്കരുത് എന്ന് ആരെങ്കിലും നിർദേശിച്ചതാണോ?
- “പെണ്ണിനെന്താ ഇവിടെ കാര്യം? ഞങ്ങൾ ആണുങ്ങൾ എല്ലാം തീരുമാനിച്ചുകൊള്ളും” എന്നതാണോ സംഘാടകരുടെ നയം?