കൊച്ചി: വനിതാ ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ മുൻ എസ്ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ആയിരുന്ന സൈജുവിനെ എറണാകുളത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അംബേദ്കര്‍ സ്‌റ്റേഡിയം പരിസരത്തെ മരത്തിലാണ് മൃതദേഹം കണ്ടത്. ബലാത്സംഗ കേസിൽ വ്യാജരേഖകൾ സമർപ്പിച്ച് ജാമ്യം നേടിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ അറസ്റ്റ് ചെയ്യാൻ ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നതിനിടെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
നെടുമങ്ങാട് സ്വദേശിയായ സൈജു രണ്ട് ബലാത്സംഗ കേസിൽ പ്രതിയായിരുന്നു. മലയിൻകീഴ് ഇന്‍സ്പെക്ടറായിരിക്കെയാണ് സൈജു എം വിക്കെതിരെ ഒരു വനിതാ ഡോക്ടറും മറ്റൊരു യുവതിയും പോലീസില്‍ പീഡന പരാതി നല്‍കിയത്. പരാതിയുമായി എത്തിയ ഡോക്ടറെ സൗഹൃദം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നായിരുന്നു പരാതി. ഈ കേസിൽ ജാമ്യം ലഭിക്കാൻ പോലീസ് ജിഡി റജിസ്റ്ററിൽ സൈജോ കൃത്രിമം കാണിച്ചെന്ന് പിന്നീട് കോടതി കണ്ടെത്തി ജാമ്യം റദ്ദാക്കിയിരുന്നു.