തിരുവനന്തപുരം: തലസ്ഥാനത്ത് സമഗ്ര വികസനമുണ്ടാകുമെന്ന് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. വികസന പ്രവർത്തനത്തിന് വേണ്ടിയുള്ള വിഷൻ ഡോക്യുമെൻറ് ഉടൻ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസനപദ്ധതികൾ മുൻനിർത്തിയാണ് ജനങ്ങളോട് വോട്ട് അഭ്യർത്ഥിക്കുന്നത്. ഒരു വിലയുമില്ലാത്ത വാദപ്രതിവാദങ്ങൾക്ക് താൽപ്പര്യമില്ല. വികസനം മാത്രമാണ് തെരഞ്ഞെടുപ്പ് പ്രചാരണമെന്ന് ആവർത്തിച്ചുകൊണ്ടാണ് എൻഡിഎ സ്ഥാനാർത്ഥികൾ വോട്ട് തേടാൻ ഇറങ്ങുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
രാജീവ് ചന്ദ്രശേഖറിന് പിന്തുണ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തിയിരുന്നു. കാട്ടാക്കടയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് സമ്മേളനത്തിൽ രാജീവ് ചന്ദ്രശേഖറിന് വേണ്ടി ജനങ്ങളോട് അദ്ദേഹം വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക സമർപ്പിക്കുന്ന വേളയിൽ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കറും തിരുവനന്തപുരത്തെത്തിയിരുന്നു. നെയ്യാറ്റിൻകരയിൽ നടന്ന റോഡ് ഷോയിൽ രാജീവ് ചന്ദ്രശേഖറിനൊപ്പം നടി ശോഭനയും പങ്കെടുത്തിരുന്നു.