രാജസ്ഥാനിലെ കോട്ടയില്‍ നിന്ന് ഇന്ത്യയുടെ സൗന്ദര്യറാണി കിരീടം വരെ എത്തിയ കഥയാണ് നന്ദനി ഗുപ്തയെന്ന 19 കാരിക്ക് പറയാനുള്ളത്. മുന്‍ മിസ് വേള്‍ഡുമായ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയായിരുന്നു നന്ദിനിയുടെ പ്രചോദനം. കുട്ടിക്കാലംമുതല്‍തന്നെ ആസൂത്രണം ചെയ്യുന്നതിലും ആളുകളെ രസിപ്പിക്കുന്നതിലും മിടുക്കിയായിരുന്നു നന്ദിനിയെന്ന് കുടുംബാംഗങ്ങള്‍ ഓർമ്മിക്കുന്നു . രാജസ്ഥാനിലെ സെന്റ് പോള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും ലാലാ ലജ്പത് റായ് കോളേജില്‍ നിന്നാണ് ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദവും നന്ദിനി പൂർത്തിയാക്കി.
മിസ് ഇന്ത്യ മത്സരത്തില്‍ സൗന്ദര്യത്തിനൊപ്പം നിലപാടുകളിലൂടെയും നന്ദിനി കാണികളുടെ ശ്രദ്ധ നേടി. ജീവിതത്തിലുണ്ടാകുന്ന തിരിച്ചടികളാണ് ഒരാളുടെ വ്യക്തിത്വം വികസിപ്പിക്കുന്നതെന്നാണ് ഇന്ത്യയുടെ സൗന്ദര്യ റാണിയുടെ അഭിപ്രായം. ബിസിനസുകാരനായ രത്തന്‍ ടാറ്റ നന്ദിനിയുടെ ജീവിതത്തില്‍ ഒരുപാട് പ്രചോദനം നല്‍കിയിട്ടുണ്ട്. സമ്പാദ്യത്തിലെ നല്ലൊരു ഭാഗം സാമൂഹ്യസേവനത്തിനായി ചിലഴിക്കുന്ന അദ്ദേഹത്തെ എല്ലാവരും മാതൃകയാക്കണമെന്നും നന്ദിനി പറയുന്നു. മറ്റുള്ളവര്‍ക്ക് ജോലി നല്‍കുക, അവരുടെ ജീവിതം കെട്ടിപ്പടുക്കാനുള്ള പശ്ചാത്തലം ഒരുക്കികൊടുക്കുക, എപ്പോഴും നമ്മുടെ വേരുകളില്‍തന്നെ ഉറച്ചുനില്‍ക്കുക ഇതൊക്കെയാണ് നന്ദിനിയുടെ സ്വപ്‌നങ്ങൾ.
കോട്ടയുടെ തനത് തുണിത്തരമായ ‘കോട്ട ദാരിയ’ ലോകത്തിന് മുഴുവന്‍ പരിചയപ്പെടുത്തുക എന്നതും നന്ദിനിയുടെ സ്വപ്നമാണ് . ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അർഹമായ പണമോ പരിഗണനയോ ലഭിക്കുന്നില്ല. അവരെ ചൂഷണങ്ങളില്‍ നിന്ന് രക്ഷിക്കണമെന്നും നന്ദിനി പറയുന്നു. ഇതിനോടൊപ്പം ഇന്ത്യയുടെ കൈത്തറി അന്താരാഷ്ട്ര വേദികളില്‍ പ്രൊമോട്ട് ചെയ്യുക എന്നതും നന്ദിനിയുടെ ലക്ഷ്യങ്ങളിലൊന്നാണ്.