ഷാങ്ഹായി: ഇരുപത്തൊൻപത് വയസായിട്ടും മകന്‍ പെണ്ണുകെട്ടാത്തതില്‍ മനംനൊന്ത് പിതാവ് ആത്മഹത്യയ്ക്ക് (Father Suicide In China)ശ്രമിച്ചു. ചൈനയിലെ ഷാങ്ഹായി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. 55-കാരനായ പിതാവ് റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞു വീഴുകയായിരുന്നു. കുഴഞ്ഞു വീഴുന്നതിനു തൊട്ടുമുമ്പായി താന്‍ വിഷം കഴിച്ചതായി അദ്ദേഹം റെയില്‍വേ ഗാര്‍ഡുകളോട് പറഞ്ഞിരുന്നു.
ഒപ്പം ആത്മഹത്യാ കുറിപ്പായി ഒരു കടലാസും അവരെ ഏല്‍പ്പിച്ചു. ഒരു ചൈനീസ് മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം മുപ്പതു വയസ്സിനു മുമ്പ് വിവാഹം കഴിക്കണമെന്നാണ് ചൈനയിലെ നാട്ടുനടപ്പ്. സാധാരണയായി, നിര്‍ബന്ധിക്കാതെ തന്നെ ആളുകള്‍ ഈ പ്രായത്തിനു മുമ്പ് വിവാഹം കഴിക്കാറാണ് പതിവ്. എന്നാല്‍, സമീപകാലത്ത് നിരവധി പേരാണ് വിവാഹത്തോടു വിമുഖത കാട്ടുന്നത്. ചൈനീസ് യുവാക്കളില്‍ ലിവിംഗ് ടുഗെദര്‍ രീതി കൂടി വരികയാണെന്നാണ് വിവരം.
എന്നാൽ പിതാവ് തന്റെ കൈയിലുണ്ടായിരുന്ന ആത്മഹത്യാ കുറിപ്പിലാണ്, 29 വയസ്സായിട്ടും കല്യാണം കഴിക്കാത്ത മകന്റെ അവസ്ഥയില്‍ നാണംകെട്ടാണ് താന്‍ ആത്മഹത്യാ ശ്രമം നടത്തുന്നതെന്ന് വ്യക്തമാക്കിയത്. പ്രായമായിട്ടും പെണ്ണുകെട്ടുകയോ അതിന് ശ്രമിക്കുകയോ ചെയ്യാത്ത അവസ്ഥയാണ് മരണകാരണമെന്നാണ് മകനെ അഭിസംബോധന ചെയ്ത് എഴുതിയ ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. ”ഗ്രാമത്തിലെ എന്റെ പ്രായക്കാര്‍ക്കെല്ലാം മക്കളും മരുമക്കളുമായി. നീയിങ്ങനെ പെണ്ണുകെട്ടാതെ നടന്നതിനാല്‍ എനിക്ക് മറ്റുള്ളവരുടെ മുഖത്തു നോക്കാനാവുന്നില്ല.”കത്തില്‍ ഇയാള്‍ എഴുതി. റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഉടനെ തന്നെ ഗാര്‍ഡുകള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു.
ഇപ്പോൾ ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാൽ ഇദ്ദേഹത്തിന് എതിരെ ആത്മഹത്യാശ്രമത്തിന് കേസ് എടുത്തതായി പോലീസ് അറിയിച്ചു.സംഭവം വാര്‍ത്തയായതോടെ ചൈനീസ് സോഷ്യല്‍ മീഡിയയില്‍ ഇത് വലിയ ചര്‍ച്ചയായിരിക്കുകയാണ്.
വിവാഹം കഴിക്കാനും കുട്ടികളെ ഉത്പാദിപ്പിക്കാനും വലിയ സമ്മര്‍ദ്ദമാണ് ചൈനീസ് യുവാക്കളുടെ മേലുള്ളത്.