പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽകൊല്ലപ്പെട്ട മധുകൊലക്കേസിൽ ഇന്നു മുതൽ വിചാരണ വീണ്ടും ആരംഭിക്കും. ഒരോ ദിവസവും നാല് സാക്ഷികളെ എങ്കിലും വിസ്തരിക്കാനാണ് തീരുമാനം. നിലവിൽ പ്രതികളുടെ ജാമ്യം വിചാരണക്കോടതി റദ്ദാക്കിയിരുന്നെങ്കിലും ഹൈക്കോടതി താത്കാലിക സ്‌റ്റേ അനുവദിച്ചിരിക്കുകയാണ്.
ഈ വിഷയത്തിൽ അന്തിമ തീരുമാനം വന്നതിന് ശേഷം വിചാരണ മതിയെന്ന് കോടതി തീരുമാനിച്ചാൽ കേസ് ഇനിയുംവൈകാൻ സാധ്യതയുണ്ട്. മുമ്പ് ഓഗസ്റ്റ് 31 നുള്ളിൽ കേസ് പൂർത്തിയാക്കണം എന്നായിരുന്നു നിർദ്ദേശം. ഇതിനിടെ പ്രതികൾ സാക്ഷികളെ സ്വാധീനിച്ചു. പിന്നാലെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതോടെ കേസ് നീണ്ടു പോകുകയായിരുന്നു. കേസിലെ സാക്ഷികളെ പ്രതികൾ നേരിട്ടും ഇടനിലക്കാർ മുഖേനെയും സ്വാധീനിച്ചു എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.
ആകെ 122 സാക്ഷികളാണ് ഉള്ളത്. 13 സാക്ഷികളാണ് ഇതുവരെ കൂറുമാറിയിട്ടുള്ളത്. എന്നാൽ, കഴിഞ്ഞ ദിവസം അട്ടപ്പാടിയിലെത്തിയ ഗവർണർ മധുവിന്റെ അമ്മയെയും സഹോദരിയെയും കണ്ടിരുന്നു.ചിണ്ടക്കി പഴയൂരിലെ വീട്ടിലെത്തിയ ഗവർണറെ നിറകണ്ണുകളോടെയാണ് മധുവിന്റെ അമ്മയും സഹോദരങ്ങളും സ്വീകരിച്ചത്. ഭയത്തോടെയാണ് വീട്ടിൽ താമസിക്കുന്നതെന്നു മല്ലി ഗവർണറോടു വ്യക്തമാക്കി.
പ്രതികളുടെ ഭാഗത്തു നിന്നും ഭീഷണിയുണ്ട്. പോലീസിനെ അറിയിക്കാൻ പോലും മാർഗമില്ല. പബ്ലിക് പ്രോസിക്യൂട്ടർക്ക് സർക്കാർ ഫീസ് നൽകുന്നില്ല. പ്രതികൾ കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും കുടുംബം ആരോപണം ഉന്നയിച്ചു. മധുവിന്റെ കുടുംബത്തിനു നീതി കിട്ടുമെന്നാണു പ്രതീക്ഷയെന്നും അമ്മയും സഹോദരിയും അനുഭവിച്ച വേദനയ്‌ക്ക് ഒപ്പം ചേരുന്നതായും ഗവർണർ പറഞ്ഞു.

