തളിപ്പറമ്പ് : ബസിൽ യാത്രചെയ്യവേ 11 വയസ്സുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ അൻപത്തിയഞ്ചുകാരന് 5 വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് പോക്സോ കോടതി. മണിപ്പാറ വലിയ കട്ടയിൽ ജയിംസിനെയാണ് (55) തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ.രാജേഷ് ശിക്ഷിച്ചത്.
2018 സെപ്റ്റംബർ 9നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉച്ച കഴിഞ്ഞ് ശ്രീകണ്ഠപുരത്തുനിന്ന് പയ്യാവൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൽ അമ്മയോടൊപ്പം യാത്ര ചെയ്യുകയായിരുന്ന കുട്ടിയെ അടുത്ത സീറ്റിലിരുന്ന പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി. കുട്ടിയുടെ വസ്ത്രം അഴിക്കാൻ പ്രതി ശ്രമിക്കുകയും കുട്ടി തടഞ്ഞപ്പോൾ ഇയാൾ സ്വയം നഗ്നതാ പ്രദർശനം നടത്തുകയുമായിരുന്നു.
രണ്ടു വകുപ്പുകളിലായുള്ള 5 വർഷത്തെ ശിക്ഷ തുടർച്ചായി അനുഭവിക്കണം. പയ്യാവൂർ എസ്ഐ ടി.ജോൺസനായിരുന്നു കേസ് അന്വേഷിച്ചത്.