തിരുവനന്തപുരം: ആറ്റിങ്ങലില്‍ യുവാവിനെ കസ്റ്റഡി മര്‍ദ്ദനത്തിന് ഇരയാക്കിയതായി ആരോപണം. ബാറില്‍ മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കിയെന്ന പേരിലാണ് ആറ്റിങ്ങൽ കുഴിമുക്ക് സ്വദേശി ഓട്ടോ ഡ്രൈവറായ അരുൺരാജിനെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിച്ചതെന്നാണ് പരാതി. ആറ്റിങ്ങല്‍ എസ്.ഐ രാഹുലിനെതിരെ അരുൺരാജ് ഡി.വൈ.എസ്.പിക്ക് പരാതി നല്‍കി.
ഇന്നലെയാണ് ആറ്റിങ്ങലിലെ ബാറിനുള്ളില്‍ മദ്യപസംഘങ്ങള്‍ തമ്മില്‍ തർക്കമുണ്ടായതും അക്രമത്തിൽ കലാശിച്ചതും. അരുണ്‍രാജ് ഉള്‍പ്പടെ മൂന്ന് പേരെ പൊലീസ് സംഭവസ്ഥലത്തു നിന്നും കസ്റ്റഡിയില്‍ എടുത്തു. പിന്നീട് ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ തന്നെ വിടുകയും ചെയ്തു. എന്നാൽ വൈദ്യ പരിശോധനയ്ക്ക് ശേഷം സ്‌റ്റേഷനില്‍ വച്ച് തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും, ബാറിലെ സംഘര്‍വുമായി തനിക്ക് ബന്ധമില്ലെന്നും അരുണ്‍രാജ് പരാതിയിൽ പറയുന്നു. ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ട്. ഭക്ഷണം വാങ്ങാനായി പോയപ്പോൾ സംഘര്‍ഷം നടക്കുന്നത് കണ്ടു,തടയാൻ ശ്രമിച്ചതാണെന്നും അടിപിടിയിൽ പങ്കില്ലെന്നും അരുണ്‍ പറഞ്ഞു. ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ട്. വലിയകുന്നിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അരുൺ ഇപ്പോൾ.