Wednesday, May 22, 2024
spot_img

വീണ്ടും ശബ്ദ രേഖ; നടിയെ ആക്രമിച്ച കേസിൽ പ്രതിഭാഗത്തെ സമ്മർദ്ദത്തിലാക്കി, കോടതിയിൽ സമർപ്പിക്കപ്പെട്ട ശബ്ദരേഖകൾ പുറത്ത്; പിന്നിൽ അന്വേഷണ സംഘത്തിന്റെ സമ്മർദ്ദ തന്ത്രമോ?

കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസിൽ പുതിയ ശബ്ദരേഖകൾ പുറത്ത്. നേരത്തെ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയ ശബ്ദരേഖകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. പ്രതിഭാഗത്തെ സമ്മർദ്ദത്തിലാക്കുന്ന ശബ്ദരേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നടിയെ ആക്രമിച്ച് ചിത്രീകരിച്ച ദൃശ്യങ്ങൾ ദിലീപും സംഘവും കണ്ടിട്ടുണ്ട് എന്നതിന് തെളിവായേക്കാവുന്ന ശബ്ദരേഖയാണ് ഒന്ന്. ദിലീപിന്റെ ബന്ധു സാക്ഷിയായ ഡോക്ടറെ സ്വാധീനിക്കാൻ ശ്രമിക്കുന്നതിന്റെ തെളിവാണ് രണ്ടാമത്തേത്. ‘നമുക്ക് ചില കാര്യങ്ങൾ കോടതിയെ ബോധിപ്പിക്കേണ്ടതുണ്ട്. അതിനാണ് തന്ത്രപരമായ നീക്കങ്ങൾ നടത്തിയത്. അത്തരത്തിൽ ചില തന്ത്രങ്ങൾ പ്രയോഗിച്ചത് കൊണ്ട് പതിയെ പതിയെ കാര്യങ്ങൾ വിശ്വസിപ്പിക്കാൻ സാധിക്കും’ എന്നാണ് ശബ്ദ സന്ദേശത്തിൽ വ്യക്തമാക്കുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലാണ് ഈ ദൃശ്യങ്ങൾ നമ്മൾ നേരത്തെ കണ്ടിട്ടുണ്ടല്ലോ എന്ന സംഭാഷണം കൂടി വരുന്നത്. നേരത്തെ തന്നെ ഇവർ ദൃശ്യങ്ങൾ കണ്ടിട്ടുണ്ട് എന്നതിന് തെളിവാണ് ഇതെന്ന് അന്വേഷണ സംഘം കോടതിയെ ബോധിപ്പിക്കും.

രണ്ടാമതായി പുറത്തുവന്നത്, ഡോ. ഹൈദരാലിയും ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജും തമ്മിലുള്ള സംഭാഷണമാണ്. സാക്ഷിയെ സ്വാധീനിക്കാൻ ദിലീപും ബന്ധുക്കളും അഭിഭാഷകരും ശ്രമിച്ചു എന്ന് അന്വേഷണ സംഘം ഉന്നയിച്ച ആരോപണങ്ങളെ സാധൂകരിക്കുന്നതാണ് ഈ ശബ്ദരേഖ. പിന്നീട് കൂറുമാറിയ പ്രോസിക്യൂഷൻ സാക്ഷിയായിരുന്നു ഹൈദരാലി. ആദ്യഘട്ടത്തിൽ പോലീസിന് നൽകിയ രേഖകൾ കാര്യമാക്കേണ്ടതില്ലെന്നും കോടതിയിൽ എന്താണോ മൊഴി നൽകുന്നത്, അതായിരിക്കും അവസാനം വരെ നിലനിൽക്കുകയെന്നും ദിലീപിന്റെ ബന്ധുവായ സുരാജ് ഡോക്ടറെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്ന സംഭാഷണങ്ങളാണിത്.

അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച ശബ്ദരേഖകൾ ചോർന്നതെങ്ങനെ എന്നത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങളില്ല. നിലവിൽ ദിലീപും പൾസർ സുനി ഒഴികെയുള്ള കൂട്ട് പ്രതികളും ജാമ്യത്തിലാണ്. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വധ ഗൂഡാലോചന നടത്തിയെന്ന കേസിലും ദിലീപ് അന്വേഷണത്തെ നേരിടുകയാണ്. ഈ ഘട്ടത്തിലാണ് ശബ്ദരേഖകൾ പുറത്താകുന്നത്.

Related Articles

Latest Articles