തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിന് മുൻകൂർ ജാമ്യം. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ഇന്ന് പി സി ജോര്‍ജിന് ജാമ്യം അനുവദിച്ചത്. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കൂടാതെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ 24 മണിക്കൂറിനകം സ്റ്റേഷൻ ജാമ്യം നൽകണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി.
സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുൾപ്പെടെയുള്ള പ്രമുഖർക്കെതിരെ സ്വപ്ന നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു കെ ടി ജലീൽ ഗൂഢാലോചനയാരോപിച്ച് പരാതി നൽകിയത്. തുടർന്ന് സ്വപ്ന സുരേഷിനും പി സി ജോര്‍ജിനുമെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. കേസിലെ പ്രതിയായ പി സി ജോർജും സരിതയുമായുള്ള ശബ്ദരേഖയും പുറത്തുവന്നിരുന്നു.
സ്വപ്നയും പി സി ജോർജും ക്രൈം നന്ദകുമാറും ഗൂഢാലോചന നടത്തിയെന്നാണ് സോളാർ കേസിലെ പ്രതിയായ സരിത മൊഴി നൽകിയിരുന്നത്.