ഭോപ്പാല്‍: മധ്യപ്രദേശിലെ പന്ന ജില്ലയിൽ ദമ്പതികളെ കരടി ആക്രമിച്ച് കൊലപ്പെടുത്തി. ദമ്പതികളെ കൊലപ്പെടുത്തിയ കരടി ഇരുവരുടെയും ശരീരഭാഗങ്ങൾ ഭക്ഷിക്കുകയും 5 മണിക്കൂറോളം മൃതശരീരങ്ങള്‍ കൈവശം വയ്ക്കുകയും ചെയ്തു
റാണിഗഞ്ചില്‍ നിന്നുള്ള ദമ്പതികളായ മുകേഷ് ഠാക്കൂര്‍ (50), ഇന്ദിര ഠാക്കൂര്‍ (45) എന്നിവർ പന്നയിലെ ഖേര്‍മായി വനമേഖലയിൽ ക്ഷേത്രത്തിലേക്ക് പോകുമ്പോഴായിരുന്നു ഇവരെ കരടി ആക്രമിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.
വിവരം അറിഞ്ഞ് സംഭവ സ്ഥലത്ത് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കരടിയെ ശാന്തമാക്കിയതിന് ശേഷമാണ് പിടികൂടിയത്. തുടര്‍ന്ന് മൃതദേഹങ്ങളും ലഭിച്ചു. കരടിയെ വനമേഖലയില്‍ തുറന്നുവിടുകയില്ലെന്നും മൃഗശാലയ്‌ക്ക് കൈമാറുമെന്നും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പറഞ്ഞു.
ദമ്പതികളെ കരടി പിടികൂടി മൂന്ന് മണിക്കൂറിന് ശേഷമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതെന്ന് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് വനംവകുപ്പ് അറിയിച്ചു.