യുഎഇ: സ്‌കൂൾ വിദ്യാർഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകാനുള്ള ഡിജിറ്റൽ സ്‌കൂൾ പദ്ധതിക്ക് ദുബായ് എക്സ്പോ വേദിയിൽ തുടക്കമായി. ഈ വർഷം ഈജിപ്ത്, ജോർദാൻ, ഇറാഖ്, മൗറിട്ടാനിയ, കൊളംബിയ എന്നിവിടങ്ങളിലെ 20,000 വിദ്യാർത്ഥികൾക്ക് ഇതുവഴി അവസരം ലഭിക്കും. കൂടാതെ മികച്ച അധ്യാപകരുടെ മേൽനോട്ടത്തിൽ നിർമ്മിത ബുദ്ധിയിലടക്കം ഉന്നത നിലവാരമുള്ള പരിശീലനം നൽകും. യുനസ്‌കോ, യുനിസെഫ് എന്നിവയുടെയും ഹാർവാഡ്, സ്റ്റാൻഫോഡ്, ന്യൂയോർക്ക് സർവകലാശാലകളുടെയും സഹകരണത്തോടെയാണ് ഈ പദ്ധതിക്ക് രൂപം നൽകിയത്. വിദ്യാഭ്യാസം പൂർത്തിയാക്കുന്നവർക്ക് തുടർ പഠനാവസരങ്ങളോ തൊഴിൽ സാധ്യതകളോ ഒരുക്കും. സ്‌കൂളിന്റെ സർട്ടിഫിക്കറ്റിന് രാജ്യാന്തര അംഗീകാരമുണ്ടാകും.
മാത്രമല്ല അഭയാർഥി മേഖലകൾ, പിന്നാക്ക രാജ്യങ്ങൾ എന്നിവിടങ്ങളിലെ 10 ലക്ഷത്തിലേറെ കുട്ടികൾ 5വർഷത്തിനകം സ്മാർട് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാകുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു. കുട്ടികൾക്ക് കംപ്യൂട്ടറുകൾ, ടാബുകൾ എന്നിവയടക്കമുള്ള സൗകര്യങ്ങൾ സൗജന്യമായി ലഭ്യമാക്കും. അഭയാർത്ഥി ക്യാംപുകൾ, സംഘർഷ-പിന്നാക്ക മേഖലകൾ എന്നിവിടങ്ങളിലെ കുട്ടികൾക്ക് പദ്ധതി നേട്ടമാകും. വിവിധ സാഹചര്യങ്ങൾ മൂലം ലോകമെങ്ങും ലക്ഷക്കണക്കിനു കുട്ടികൾക്കു പഠനാവസരങ്ങൾ നിഷേധിക്കപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. കഴിവുള്ള കുട്ടികളുടെ ഭാവി ഇല്ലാതാകുന്ന സാഹചര്യം ഒഴിവാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.