ലഖ്‌നൗ: സംസ്ഥാനത്തെ മദ്രസകളുടെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് അന്വേഷിക്കാൻ ഉത്തർപ്രദേശ് സർക്കാർ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിച്ചു. എ.ടി.എസ് അഡീഷണൽ ഡി.ജി.പി മോഹിത് അഗർവാളാണ് എസ്.ഐ.ടി തലവൻ.
സംസ്ഥാനത്ത് ഏകദേശം 24,000 മദ്രസകളുണ്ടെന്നാണ് കണക്കുകൾ. അതിൽ 16,500ലധികം മദ്രസകൾ ഉത്തർപ്രദേശ് ബോർഡ് ഓഫ് മദ്രസ എജ്യുക്കേഷൻ്റെ അംഗീകാരമുള്ളവയാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 80 മദ്രസകൾ വിവിധ രാജ്യങ്ങളിൽ നിന്ന് 100 കോടി രൂപ സംഭാവനയായി സ്വീകരിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതായി മോഹിത് അഗർവാൾ പറഞ്ഞു. ഈ തുക എന്ത് ആവശ്യത്തിനാണ് ചെലവഴിച്ചതെന്നും ക്രമക്കേട് നടന്നിട്ടുണ്ടോ എന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് എസ്ഐടിയെന്ന് അദ്ദേഹം പറഞ്ഞു.
വിദേശ ധനസഹായം വഴി ലഭിച്ച പണം എങ്ങനെ ചെലവഴിച്ചുവെന്ന് അന്വേഷിക്കും. മദ്രസകൾ നടത്തുന്നതിനല്ലാതെ മറ്റെന്തെങ്കിലും പ്രവർത്തനങ്ങൾക്ക് പണം ഉപയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കും’ -മോഹിത് അഗർവാൾ പറഞ്ഞു. സംസ്ഥാന മദ്രസ വിദ്യാഭ്യാസ ബോർഡിൽ രജിസ്റ്റർ ചെയ്ത മദ്രസകളുടെ വിശദാംശങ്ങൾ എസ്‌ഐടി ആവശ്യപ്പെട്ടിട്ടുണ്ട്. ബോർഡിൻ്റെ അംഗീകാരമില്ലാത്ത 8,449 മദ്രസകൾ പ്രവർത്തിക്കുന്നതായാണ് കണ്ടെത്തൽ. മദ്രസകളുടെ എണ്ണം അതിവേഗം വർദ്ധിക്കുന്നതായും ന്യൂനപക്ഷ വകുപ്പ് അധികൃതർ പറഞ്ഞു.