ശ്രീനഗർ: കശ്മീരിലെ ഭീകരർക്ക് എല്ലാവിധ ഒത്താശയും ചെയ്‌തുകൊടുക്കുന്ന സംഘത്തിലെ പ്രധാനികളായ രണ്ടു ഭീകരരെ പിടികൂടി സുരക്ഷാ സേന. കശ്മീരിലെ രജൗരിയിൽ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഭീകരർ പിടിയിലായത്. ഇവർക്കൊപ്പം ആയുധ ശേഖരവും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. രജൗരി സ്വദേശികളായ 58 കാരനായ മുഹമ്മദ് നസീർ, 42 കാരനായ ഫാറൂഖ് അഹമ്മദ് എന്നിവരാണ് പിടിയിലായത്. അറസ്റ്റ് കശ്മീരിൽ പ്രവർത്തിക്കുന്ന ഭീകര നെറ്റ്‌വർക്കിനെതിരെയുള്ള പോരാട്ടത്തിൽ നിർണ്ണായക നേട്ടമെന്ന് സേന അറിയിച്ചു,
ഒരു പിസ്റ്റൽ, രണ്ട് പിസ്റ്റൽ മാഗസീനുകൾ, 28 പിസ്റ്റൽ ബുള്ളെറ്റുകൾ, രണ്ട് ഗ്രനേഡുകൾ തുടങ്ങിയ ആയുധങ്ങളും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തവയിൽ പെടുന്നു. ജമ്മുകശ്മീർ പോലീസിലേയും 33 ബറ്റാലിയൻ രാഷ്ട്രീയ റൈഫിൾസിലേയും 237 ബറ്റാലിയൻ സി ആർ പി എഫിലെയും ജവാൻമാരാണ് സംയുക്ത ഓപ്പറേഷനിൽ പങ്കെടുത്തത്. പ്രദേശവാസികളാണ് ഭീകര നീക്കത്തെ കുറിച്ച് സൈന്യത്തിന് വിവരം നൽകിയത്. ചോദ്യം ചെയ്യലിൽ നസീറിന്റെയും ഫാറൂഖിന്റെയും ഭീകരബന്ധം സ്ഥിരീകരിച്ചിട്ടുണ്ട്.