ദില്ലി : ജനന രജിസ്‌ട്രേഷന്‍ ചെയ്യാന്‍ ഇനി മുതല്‍ കുട്ടിയുടെ മാതാപിതാക്കളുടെ മതവും രേഖപ്പെടുത്തണമെന്ന് കേന്ദ്രം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ കരട് ചട്ടങ്ങളിലാണ് ഇനി മുതല്‍ മാതാപിതാക്കളുടെ മതം രേഖപ്പെടുത്തണമെന്ന ദേഭഗതിയുള്ളത്. നിലവില്‍ ജനന രജിസ്‌ട്രേഷനില്‍ കുടുംബത്തിന്റെ മതം മാത്രം രേഖപ്പെടുത്തിയാല്‍ മതിയായിരുന്നു.
കുട്ടിയുടെ ജനനം രജിസ്ട്രർ ചെയ്യുമ്പോൾ പിതാവിന്റെയും മാതാവിന്റെയും മതം പ്രത്യേകം രേഖപ്പെടുത്തുന്നതിന് ഇനി മുതൽ കോളങ്ങൾ ഉണ്ടാകും. അതേസമയം, കുട്ടിയെ ദത്തെടുക്കുന്നതിലും ഈ നിയമം ബാധകമാണ്. നിയമം പ്രാബല്യത്തിലാകുന്നതിന് മുൻപ് സംസ്ഥാന സർക്കാരുകൾ വിജ്ഞാപനം ചെയ്യണം. സംസ്ഥാന സർക്കാരിന്റെ അംഗീകാരവും വേണം. പൊതുസേവനങ്ങളും സാമൂഹിക ആനുകൂല്യങ്ങളും കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന് ഇത് സഹായിക്കുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്.