വാരണാസിയിൽ മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്തുണയുമായി വിശ്വവിഖ്യാത ഷെഹ്‌നായി ഗുരു ഉസ്താദ് ബിസ്മില്ല ഖാന്റെ കുടുംബവും
പ്രധാനമന്ത്രി ഈ തിരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പിക്കുമ്പോൾ പേര് നിർദേശിക്കുന്നവരിൽ ഒരാളാകാൻ ആഗ്രഹമുണ്ടെന്ന് ബിസ്മില്ലാഖാന്റെ ചെറുമകൻ നസീർ അബ്ബാസ് ബിസ്മില്ല ഒരു വാർത്ത ഏജൻസിയോട് പറഞ്ഞു. ഇക്കാര്യത്തിൽ കുടുംബത്തിന്റെ പൂർണ്ണ പിന്തുണയും അനുഗ്രഹാശ്ശിസ്സും തനിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2014-ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വാരണാസിയിൽ എത്തിയ നരേന്ദ്രമോദി താൻ നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ ബിസ്മില്ല ഖാൻ കുടുംബത്തിന്റെ പ്രതിനിധി ഒപ്പമുണ്ടാകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അന്നത് നടപ്പായില്ല. ” ആ ആഗ്രഹം അന്ന് നടക്കാത്തതിൽ ഞങ്ങൾക്ക് ഖേദമുണ്ട്. ഞങ്ങൾ കുടുംബാംഗങ്ങളെ ഭിന്നിപ്പിക്കാൻ കോൺഗ്രസ്സ് ശ്രമിച്ചിരുന്നു. അതായിരുന്നു കാരണം. ഇന്ന് ആ സ്ഥിതി മാറി”. നസീർ അബ്ബാസ് പറഞ്ഞു.
2006-യിൽ അന്തരിച്ച ബിസ്മില്ല ഖാൻ ഷെഹ്‌നായി വാദനത്തിലൂടെ സംഗീത ചക്രവർത്തിയായ ആളാണ്. വാരണാസിയിൽ തന്നെ ജീവിതം കഴിച്ച് തീർത്ത അദ്ദേഹം കാശിനാഥന്റെ ഭക്തനായിരുന്നു. ശിവരാത്രി നാളിൽ താൻ ഷെഹ്‌നായി വായിക്കുന്നത് കാശിവിശ്വനാഥന് വേണ്ടിയാണെന്ന് അദ്ദേഹം പറയുമായിരുന്നു. 2001യിൽ രാജ്യം അദ്ദേഹത്തെ ഭാരത രത്‌നം നൽകി ആദരിച്ചു.