കോഴിക്കോട്: കൈക്കൂലിക്കേസിൽ വില്ലേജ് അസിസ്റ്റന്റിനെ പുറത്താക്കി. എറണാകുളം കൊമ്പനാട് വില്ലേജ് അസിസ്റ്റന്റ് കെസി എൽദോയ്‌ക്കെതിരെയാണ് നടപടിയെടുത്തത്. റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എം ജയതിലക് ആണ് ഉത്തരവിട്ടത്.
ഭൂമി പോക്കുവരവ് ചെയ്ത് നൽകാൻ 600 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് എൽദോ വിജിലൻസിന്റെ പിടിയിലാകുന്നത്. തുടർന്ന് കേസിൽ എൽദോയുടെ പെരുമാറ്റ ദൂഷ്യം കോടതി കണ്ടെത്തുകയും വിജിലൻസ് കോടതി രണ്ട് വർഷം തടവും 20,000 രൂപ പിഴയും വിധിക്കുകയും ചെയ്തു.
എന്നാൽ സർക്കാർ വിൽക്കാൻ ഏൽപ്പിച്ച ലോട്ടറിയുടെ തുകയാണ് വിജിലൻസ് പിടിച്ചെടുത്തതെന്നായിരുന്നു എൽദോയുടെ വാദം. എന്നാൽ കളക്ടർ നടത്തിയ അന്വേഷണത്തിൽ 20 ലോട്ടറി ടിക്കറ്റുകൾ വിറ്റതിന്റെ തുകയും വിൽക്കാത്ത ടിക്കറ്റും താലൂക്ക് ഓഫീസിൽ തിരിച്ച് നൽകിയതായി കണ്ടെത്തിയിരുന്നു.
കുറ്റം തെളിയിക്കപ്പെട്ട സാഹചര്യത്തിൽ ഇയാളെ സർവ്വീസിൽ നിന്ന് നീക്കം ചെയ്യുകയായിരുന്നു. ഇതിനായി പി.എസ്.സിയുടെ ഉപദേശവും റവന്യൂ വകുപ്പ് തേടിയിരുന്നു. പി.എസ്.സിയുടെ ഉപദേശപ്രകാരമാണ് എൽദോയ്‌ക്കെതിരെയുള്ള നടപടിയെടുത്തത്.