ഇടുക്കി: കുമളി അതിര്‍ത്തിയിലുള്ള മോട്ടോര്‍ വാഹന വകുപ്പ് ചെക്ക് പോസ്റ്റില്‍ നിന്ന് കണക്കില്‍പെടാത്ത പണം വിജിലന്‍സ് പരിശോധനായി കണ്ടെത്തി. അയ്യപ്പഭക്തരുടെ വാഹനത്തില്‍ നിന്ന് കൈക്കൂലി ഈടാക്കുന്നുവെന്ന പരാതി ലഭിച്ചതിനെത്തുടർന്നായിരുന്നു പരിശോധന. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യാഗസ്ഥന്‍ മദ്യപിച്ചിരുന്നതായും കണ്ടെത്തി.
ചെക്ക് പോസ്റ്റില്‍ അയ്യപ്പന്മാരുടെ വാഹനം കടത്തിവിടാന്‍ കേരള മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പണം വാങ്ങുന്നുവെന്ന നിരവധി പരാതികളാണ് ദിവസവും വിജിലന്‍സിന് ലഭിച്ചിരുന്നത്. വാഹനത്തില്‍ എത്തുന്ന ഒരാളിന് നൂറ് രൂപ എന്ന നിലയ്ക്കായിരുന്നു കൈക്കൂലി വാങ്ങിയിരുന്നത്. അയ്യപ്പഭക്തരുടെ വാഹനത്തിന്റെ ഡ്രൈവറുടെ വേഷത്തില്‍ എത്തിയ വിജിലന്‍സ് ഉദ്യാഗസ്ഥന്‍ ആദ്യം 500 രൂപ നല്‍കി. എന്നാല്‍ പത്ത് പേരുടെ പാസ് ഉള്ളതുകൊണ്ട് 1000 രൂപ തന്നെ വേണമെന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എഎംവിഐ കെ. ജി മനോജ് നിര്‍ബന്ധം പിടിച്ചു. തുടര്‍ന്ന് പണം നല്‍കി, ഉടന്‍ തന്നെ ഇടുക്കി വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം മുറിയിലെത്തി പരിശോധന നടത്തി. ഓഫീസില്‍ നിന്ന് കണക്കില്‍ പെടാത്ത 4000 രൂപ കണ്ടെത്തി. മേശയുടെ അടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. പാസ് എടുത്ത് അതിര്‍ത്തി കടന്നുവരുന്ന അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ക്ക് പെര്‍മിറ്റില്‍ സീല്‍ വയ്ക്കുന്നതിനാണ് പണം ഇടാക്കിയിരുന്നത്. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എഎംവിഐ കെ.ജി. മനോജ്, ഓഫീസ് അസിസ്റ്റന്റ് ഹരികൃഷ്ണന്‍ എന്നിവര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് റിപ്പോര്‍ട്ട് നല്‍കി.
രാത്രി ഒരു മണിയോടെയാണ് വിജിലന്‍സ് സംഘം പരിശോധനയ്ക്ക് എത്തിയത്. 10 മിനിട്ട് കൊണ്ടാണ് 4000 രൂപ കൈക്കൂലിയായി ലഭിച്ചതെന്ന് കണ്ടെത്തി