ലക്നൗ : വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കൈസർഗഞ്ച് ലോക്സഭാ മണ്ഡലത്തിൽ നിന്നു തന്നെ ജനവിധി തേടുമെന്ന് വ്യക്തമാക്കി ലോക്സഭാംഗവും ഗുസ്തി ഫെഡറേഷൻ മുൻ അദ്ധ്യക്ഷനായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങ്. വരുന്ന തെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തോടെ രാജ്യത്ത് ബിജെപി അധികാരം തുടരുമെന്നും ഉത്തർപ്രദേശിലെ എല്ലാ സീറ്റുകളിലും പാർട്ടി വിജയം നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. നരേന്ദ്രമോദി സർക്കാരിന്റെ ഒൻപതു വർഷങ്ങളുടെ ഭാഗമായി കൈസർഗഞ്ചിലെ ഗോണ്ടയിൽ നടത്തിയ റാലിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ബ്രിജ് ഭൂഷൺ ശരൺ സിങ്ങ്.
‘‘ചിലപ്പോൾ നിങ്ങൾ കണ്ണീർകുടിക്കും, മറ്റു ചിലപ്പോൾ സങ്കടം, അല്ലെങ്കിൽ വിഷം. ഒരു സമൂഹത്തിൽ ജീവിക്കുമ്പോൾ, എന്റെ സ്നേഹത്തിന് ലഭിച്ച സമ്മാനങ്ങളായിരുന്നിത്.’’– കവിതയിലൂടെ താൻ നേരിടുന്ന ചതിയും ക്ലേശവും സ്‍നേഹവുമെല്ലാം ബ്രിജ് ഭൂഷൺ റാലിയിൽ വെളിപ്പെടുത്തുകയും ചെയ്തു. കോൺഗ്രസിന് കഴിയാതിരുന്ന പല വികസനങ്ങളും നരേന്ദ്രമോദിയുടെ കീഴിൽ നടപ്പാകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
റാലി തന്റെ രാഷ്ട്രീയ പിന്തുണ വ്യക്തമാക്കാനുള്ള വേദിയാക്കുകയായിരുന്നു ബ്രിജ് ഭൂഷൺ. ഗുസ്തിതാരങ്ങളുടെ ലൈംഗികാതിക്രമ പരാതിക്ക് ശേഷമാണ് കൈസർഗഞ്ചിൽ റാലിയിൽ ബ്രിജ് ഭൂഷൺ പങ്കെടുക്കുന്നത്. അയോധ്യ ക്ഷേത്ര നിർമാണം, കശ്‌മീർ നടപടികൾ ഉൾപ്പെടയുള്ള നരേന്ദ്രമോദി സർക്കാരിന്റെ നിലപാട് ശരിയാണെന്നും ബ്രിജ് ഭൂഷൺ അദ്ദേഹം ജനക്കൂട്ടത്തോട് വിളിച്ചു പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങളിൽ ഒരണ്ണമെങ്കിലും തെളിയിക്കപ്പെട്ടാൽ ജീവനൊടുക്കാൻവരെ തയാറാണെന്നും ബ്രിജ് ഭൂഷൺ നേരത്തെ പറഞ്ഞിരുന്നു.